
സ്വന്തം ലേഖകൻ
ചങ്ങനാശേരി: കൊറോണയിൽ രാജ്യം അടച്ചിട്ട ആദ്യദിനം തന്നെ ചങ്ങനാശേരിയിൽ വാഹനാപകടം. പച്ചക്കറിയും വാങ്ങി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് ഓട്ടോ ഡ്രൈവർമരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിയ്ക്കു സാരമായി പരിക്കേറ്റു.

ചങ്ങനാശേരി ബൈപ്പാസിൽ റെയിൽവേ സ്റ്റേഷനു സമീപത്തുണ്ടായ അപകടത്തിൽ ചീരഞ്ചിറ സ്വദേശിയായ രമേശൻ (50) ആണ് മരിച്ചത്. പച്ചക്കറിയും അവശ്യ സാധനങ്ങളും വാങ്ങി ഓട്ടോറിക്ഷാ യാത്രക്കാരിയായ സ്ത്രീ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചീരഞ്ചിറ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group


അരിയുമായി ഇതര സംസ്ഥാനത്തു നിന്നും ചങ്ങനാശേരി മാർക്കറ്റിലേയ്ക്കു വരികയായിരുന്നു ലോറി. ഈ ലോറിയാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകുത്തി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ചങ്ങനാശേരിയിൽ വാഹനാപകടം ഉണ്ടായത്. ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെയും സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ലോറി ഡ്രൈവർക്കെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്തു.







