കേപ്ടൗണില്‍ തീക്കാറ്റായി സിറാജ്, ആറ് വിക്കറ്റ്! ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു, 55ന് എല്ലാവരും പുറത്ത്

കേപ്ടൗണില്‍ തീക്കാറ്റായി സിറാജ്, ആറ് വിക്കറ്റ്! ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു, 55ന് എല്ലാവരും പുറത്ത്

 

സ്വന്തം ലേഖകൻ

 

കേപ്ടൗണ്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് എല്ലാവരും പുറത്തായി.

 

ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 12 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സിറാജിന് പുറമെ ജസ്പ്രിത് ബുമ്ര, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം (2), ഡീന്‍ എല്‍ഗാര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (3) ബുമ്രയ്ക്ക് വിക്കറ്റ് നല്‍കി. ടോണി ഡി സോര്‍സിയാവട്ടെ സിറാജിനും വിക്കറ്റ് നല്‍കി. രണ്ടക്കം കണ്ട ബെഡിംഗ്ഹാം, വെറെയ്‌നെ എന്നിവരും കീഴടങ്ങിയതോടെ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ കയ്യില്‍ നിന്ന് കൈവിട്ട് പോയി. കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബര്‍ഗര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുങ്കി എന്‍ഗിഡി (0) പുറത്താവാതെ നിന്നു.

 

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എല്‍ഗാറിന്റെ കരിയറിലെ അവസാന ടെസ്റ്റാണിത്. രണ്ട് മത്സരങ്ങളുടെ പരമ്ബരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താന്‍ സാധിക്കും. മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.

 

തെംബ ബവൂമയ്ക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ടീമിലെത്തി. പരിക്കേറ്റ ജെറാള്‍ഡ് കോട്‌സ്വീക്ക് പകരമാണ് എന്‍ഗിഡി. മഹാരാജാണ് ടീമിലെത്തിയ മറ്റൊരു താരം. കീഗന്‍ പീറ്റേഴ്‌സണ്‍ പുറത്തായി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പുറത്തായി. രവീന്ദ്ര ജഡേജ, മുകേഷ് കുമാര്‍ എന്നിവരാണ് തിരിച്ചെത്തിയത്.