കല്യാണപ്പിറ്റേന്ന് പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് ആശുപത്രിയില്‍; ഒളിച്ചോടിയത് ഇഷ്ടത്തിനൊത്ത് ജീവിക്കാൻ

കല്യാണപ്പിറ്റേന്ന് പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് ആശുപത്രിയില്‍; ഒളിച്ചോടിയത് ഇഷ്ടത്തിനൊത്ത് ജീവിക്കാൻ

സ്വന്തം ലേഖിക

തൃശൂര്‍: കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി.

വിവാഹം കഴിഞ്ഞ പിറ്റേന്നാളില്‍ ഭാര്യ മുങ്ങിയതറിഞ്ഞ മനോവിഷമത്തില്‍ ഹൃദയാഘാതമുണ്ടായ നവവരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരെയും പിന്നീട് മധുരയില്‍ നിന്നു പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടിയത്. ഇത് ഇവരില്‍ നിന്ന് പോലിസ് കണ്ടെടുത്തു.

കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു യുവതി നാടുവിട്ടത്. നവവധുവിൻ്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞതാണ്. അവര്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ്.

ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഭര്‍ത്താവിൻ്റെ ഫോണും കൈക്കലാക്കിയിരുന്നു.

തൃശൂരിലെത്തിയ ഇവര്‍ സ്‌കൂട്ടര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച്‌ ടാക്‌സിയില്‍ കറങ്ങി. ടാക്‌സി െ്രെഡവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കാനായി തുണിക്കടയില്‍ കയറിയ യുവതികള്‍ ടാക്‌സിക്കാരനെ കബളിപ്പിച്ച്‌ മറ്റൊരു വഴിയിലൂടെ സ്ഥലം വിടുകയും ചെയ്തു.

മറ്റൊരു ടാക്‌സിയില്‍ കോട്ടയത്തെത്തിയ ഇവര്‍ ട്രെയിനില്‍ ചെന്നൈയില്‍ എത്തി. പിന്നീട് മധുരയിലെ ലോഡ്ജില്‍ മുറിയെടുത്ത് രണ്ടു ദിവസം താമസിച്ചു. അതിനുശേഷം ട്രെയിനില്‍ പാലക്കാടെത്തിയ ഇവര്‍ രാത്രി തൃശൂരിലേക്കു ടാക്‌സി വിളിച്ചെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ എടുത്ത് എറണാകുളം റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുപോയി വച്ചു.

ഏറെ നേരം കാണാതായതോടെ യുവതികള്‍ മുങ്ങിയതാണെന്നു സംശയിച്ച മധുരയിലെ ലോഡ്ജുകാര്‍ ഇവര്‍ മുറിയെടുത്തപ്പൊള്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയ ഡ്രൈവിങ് ലൈസന്‍സിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടു.

നവവധുവിൻ്റെ കൂട്ടുകാരിയുടെ അച്ഛൻ്റെ നമ്പറായിരുന്നു അത്. അദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് ലോഡ്ജിലെത്തി. പിന്നീട് യുവതികള്‍ അവിടെയെത്തിയപ്പോള്‍ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇഷ്ടത്തിനൊത്ത് ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്‍ണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ പറയുന്നു.