ഭാരത് ജോഡോ യാത്രയ്ക്കിടയിൽ സുരക്ഷാ വീഴ്ച്ച; രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കൻ ശ്രമിച്ച് യുവാവ്;രാഹുലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയരുന്ന സാഹചര്യത്തിൽ പുതിയ സംഭവം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യാന്‍ യുവാവിന്റെ ശ്രമം.
പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നടക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് മഞ്ഞ ജാക്കറ്റ് ധരിച്ച ഒരാള്‍ ഓടിയെത്തി രാഹുലിനെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ
സുരക്ഷാ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേർന്ന് യുവാവിനെ തള്ളിമാറ്റി.
പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് സംഭവം.
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് നൽകിയിരുന്നു.
കശ്മീരിലെ ചില ഭാഗങ്ങളില്‍ കാല്‍നടയാത്ര ഉചിതമല്ലെന്നും കാറില്‍ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. ശ്രീനഗറില്‍ എത്തുമ്പോൾ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക.
ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഏജന്‍സികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറില്‍ സമാപിക്കും. ചില ഭാഗങ്ങളില്‍ അപകട സാധ്യത ആയതിനാല്‍ അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരിച്ചറിയാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയില്‍ രാഹുലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
രാഹുല്‍ ഗാന്ധിക്ക് നിലവില്‍ Z+ കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. ഒമ്പത് കമാന്‍ഡോകള്‍ അദ്ദേഹത്തിന് സുരക്ഷക്ക് മുഴുവന്‍ സമയവും കാവല്‍ നില്‍ക്കുന്നു. എന്നാല്‍, യാത്രക്കിടെ നിരവധി സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടി സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2020 മുതല്‍ രാഹുൽ ഗാന്ധി തന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ നൂറിലധികം തവണ ലംഘിച്ചതായി കോണ്‍ഗ്രസിന് കേന്ദ്രം മറുപടി നല്‍കി.