ചുരുളഴിയാതെ ബംഗളൂരു ലഹരിമരുന്ന് കടത്ത് കേസ് : കന്നഡ താരം രാഗിണി ദ്വിവേദിക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്
സ്വന്തം ലേഖകൻ
ബംഗളൂരു : മലയാള സിനിമ- രാഷ്ട്രീയക്കാർ ഉൾപ്പടെ നിരവധി പേർ ഉൾപ്പെട്ട ലഹിമരുന്ന് കടത്തുകേസില്‍ കൂടുതൽ പേർ കുടുങ്ങിയേക്കും. കേസിൽ അന്വേഷണ സംഘം കന്നഡ സിനിമ നടി രാഗിണി ദ്വിവേദിക്ക് നോട്ടീസ് അയച്ചു.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നടിയുടെ ഭര്‍ത്താവായ ആര്‍.ടി.ഒ ഓഫീസറോടും ഹാജരാകാന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) ആവശ്യപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം അന്വേഷണ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച ഹാജരാകുമെന്ന് താരം ട്വിറ്ററില്‍ അറിയിച്ചു.
അതേസമയം അന്വേഷണം മലയാള സിനിമ മേഖലയിലേക്കും നീണ്ടേക്കും. അറസ്റ്റിലായ അനൂപ് മുഹമ്മദിന് മലയാള സിനിമ താരങ്ങളുമായി അടുത്ത ബന്ധമുള്ളതായാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് തെളിയിക്കുന്നത്.
ആഗസ്റ്റ് 22നാണ് ബംഗളൂരുവില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. സീരിയല്‍ നടി അനിഘ, ബിനീഷ് കോടിയേരിയുടെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍.
കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി നടനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനുമായ ബിനീഷ് കോടിയേരിക്ക് അടുത്തബന്ധമുണ്ടെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ബംഗളൂരുവില്‍ പിടിക്കപ്പെട്ട ദിവസം നിരവധി തവണ ബിനീഷ് അനൂപിനെ ഫോണില്‍ വിളിച്ചെന്നും ഫിറോസ് ആരോപിച്ചിരുന്നു.
അതേസമയം അനൂപിന് ഹോട്ടല്‍ ആരംഭിക്കാന്‍ ബിനീഷ് കോടിയേരി അടക്കമുള്ള സുഹൃത്തുക്കള്‍ സാമ്പത്തിക സഹായം നല്‍കിയതായി അനൂപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.