അമ്പൂരിയിലെ രാഖിയുടെ കൊലപാതകം: കാമുകനും സൈനികനുമായ അഖിൽ അറസ്റ്റിൽ; കീഴടങ്ങാനെത്തിയ അഖിലിനെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പൊക്കി; ഇനി നിർണ്ണാകമാകുക അഖിലിന്റെ മൊഴി

അമ്പൂരിയിലെ രാഖിയുടെ കൊലപാതകം: കാമുകനും സൈനികനുമായ അഖിൽ അറസ്റ്റിൽ; കീഴടങ്ങാനെത്തിയ അഖിലിനെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പൊക്കി; ഇനി നിർണ്ണാകമാകുക അഖിലിന്റെ മൊഴി

Spread the love
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: അമ്പൂരിയിൽ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നഗ്നയാക്കി വീടിനു സമീപത്തെ കുഴിയിൽ അതിക്രൂരമായി കുഴിച്ചിട്ട് സൈനികനായ കാമുകൻ അറസ്റ്റിൽ.  ഡൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം പൊലീസിനു മുന്നിൽ കീഴടങ്ങാനിരിക്കെ പൊലീസ് സംഘം അഖിലിനെ പിടികൂടുകയായിരുന്നു. മീശ വടിച്ച് മുഖത്തിന്റെ രൂപ മാറ്റം വരുത്തിയ ശേഷമാണ് അഖിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇത് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയിൽ എത്തി കീഴടങ്ങാനായായിരുന്നുവെന്നാണ് സൂചന.  എന്നാൽ പൊലീസ് ഇയാൾ വരുന്നുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസിൽ നേരത്തേ അറസ്റ്റിലായ അഖിലിൻറെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ കുറ്റം സമ്മതിച്ചിരുന്നു. കഴുത്ത് ഞെരിച്ച് രാഖിയെ കൊന്നത് അഖിലാണെന്നാണ് മൊഴി. രാഖിയുടെ വസ്ത്രങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചെന്ന് രാഹുൽ മൊഴി നൽകി. രാഖിയുടെ കഴുത്ത് ഞെരിച്ചത് അഖിലാണെന്നും രാഹുൽ പൊലീസിനോട് പറഞ്ഞു. വസ്ത്രങ്ങൾ അഴിച്ചു മാറ്റിയാണ് രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയത്. ദുർഗന്ധം പുറത്ത് വരാതിരിക്കാൻ മൃതദേഹത്തിൽ ഉപ്പുവിതറി. പിടിക്കപ്പെടാതിരിക്കാൻ പറമ്പു മുഴുവൻ കിളച്ച് മറിയ്ക്കുകയും ചെയ്തു. ചോദിച്ചവരോടൊക്കെ പറഞ്ഞത് കവുങ്ങ് നടാനാണ് പറമ്പ് കിളയ്ക്കുന്നതെന്നാണ്.
നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നാണ് രാഖിയെ കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നത്. ആദ്യം വാഹനം ഓടിച്ചിരുന്നത് അഖിലാണ്. വിവാഹത്തെച്ചൊല്ലി വാക്കുതർക്കമുണ്ടായതോടെ വാഹനം നിർത്തി അഖിൽ പിൻസീറ്റിലേക്ക് പോയി. പിന്നെ താൻ വാഹനം ഓടിച്ചു. ഇതിനിടെ, മുൻസീറ്റിലിരുന്ന രാഖിയുടെ കഴുത്ത് അഖിൽ ഞെരിച്ചു. അമ്പൂരിയിലെ വീട്ടിലെത്തിയ ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കിയത് താനാണ്. രാഖിയുടെ വസ്ത്രങ്ങളും മൊബൈലും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുൽ പൊലീസിനോട് പറഞ്ഞു.
ഇതിനിടെ കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തി. കൊലപാതക വിവരം അഖിലിൻറെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടലെന്നും രാഖിയുടെ അച്ഛൻ ആരോപിക്കുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നുമാണ് രാഖിയുടെ അച്ഛൻ പറയുന്നത്.
രാഖിയും അഖിലും ഫ്രെബുവരിയിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന്, കേസിലെ മൂന്നാം പ്രതിയും പ്രതികളായ സഹോദരൻമാരുടെ അയൽക്കാരനുമായ ആദർശിൻറെ റിമാൻഡ് റിപ്പോർട്ടിൽ, പൊലീസ് പറയുന്നു. ഇതിനുശേഷം മറ്റൊരു വിവാഹത്തിന് അഖിൽ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രാഖിയുടെ മൃതദേഹത്തിൽ നിന്നും താലിയും കണ്ടെത്തി.
ഈ വിവരമടക്കം നേരത്തേ അഖിലിൻറെ കുടുംബത്തിന് അറിയാമായിരുന്നു. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും  കൊലപാതകത്തിൽ അഖിലിൻറെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു.
കഴിഞ്ഞ മാസം 21-ന് വൈകുന്നേരം രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൊച്ചിയിൽ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാഖി വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ അഖിൽ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാറിൽ കയറ്റി അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസ് നിഗമനം. ദൃശ്യങ്ങൾ രാഖിയുടേതാണെന്ന് അച്ഛൻ രാജൻ തിരിച്ചറിഞ്ഞു.
പൊലീസിനെയും രാഖിയുടെ വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ പ്രതികളായ അഖിലും സഹോദരൻ രാഹുലും ചേർന്ന് കൃത്രിമ തെളിവുകളുണ്ടാക്കിയെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട രാഖിയുടെ സിംകാർഡ് മറ്റൊരു ഫോണിലിട്ട് അഖിലിന്റെ  ഫോണിലേക്ക് ഒരു സന്ദേശമയച്ചു. ചെന്നൈയിലുള്ള ഒരു സുഹൃത്തുമായി അടുപ്പത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ നാടുവിടുകയാണെന്നുമാണ് സന്ദേശം.
അടുത്ത ദിവസം രാഖിയുടെ സിംകാർഡ് ഉപയോഗിച്ച് ശാസ്തമംഗലത്തുനിന്നും രാഹുൽ അഖിലിനെ വിളിച്ചു. തൊട്ടുപിന്നാലെ രാഖിയുടെ ബന്ധുവിനെ വിളിച്ചുവെങ്കിലും സംസാരിച്ചില്ല. രാഖി ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു നീക്കം. മൊബൈൽ ഫോൺ വാങ്ങിയ കടയിലേക്ക് പൊലീസ് എത്തിയതിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി.
പ്രതികൾ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ വീട്ടുവളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്. തൃപ്പരപ്പിലുള്ള ഒരു സുഹൃത്തിൻറെ കാറിലാണ് നെയ്യാറ്റിൻകരയിൽ നിന്നും അഖിൽ യുവതിയെ നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയപ്പോൾ കാറിനുള്ളിൽ സഹോദരൻ രാഹുലും കയറി. മറ്റൊരു വിവാഹം അനുവദിക്കില്ലെന്ന് രാഖി പറഞ്ഞതോടെ കാറിനുള്ളിൽ വച്ച് കഴുത്ത് ഞെരിച്ച് കൊന്നു. പ്രതികൾ ചേർന്ന് കാർ ഒന്നിലധികം പ്രാവശ്യം കഴുകുന്നത് നാട്ടുകാർ കണ്ടു.
കൊലപാതകത്തിന് ശേഷം രാഹുലാണ് വാഹനം അഖിലിൻറെ സുഹൃത്തിൻറെ വീട്ടിൽ എത്തിച്ചത്. ബാങ്ക് മാനേജറെ വീട്ടിലേക്ക് കൊണ്ടുവരാനെന്ന് പറഞ്ഞാണ് കാർ സുഹൃത്തിൽ നിന്നും വാങ്ങിയിരുന്നത്. പക്ഷെ കാർ തിരിച്ചറിഞ്ഞിട്ടും കസ്റ്റഡിയിലെടുക്കാനോ ഫൊറൻസിക് പരിശോധനക്കോ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ മാറ്റിയ ശേഷമാണ് കുഴിച്ചിട്ടത്. എവിടെയാണ് ഇത് കുഴിച്ചിട്ടതെന്ന കാര്യത്തിൽ എല്ലാ പ്രതികളെയും കിട്ടിയ ശേഷമേ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.