തൂത്തുക്കുടിയില്‍ ജയരാജനേയും മകനേയും കസ്റ്റഡിയിലെടുത്ത അതേ സംഘം അറസ്റ്റ് ചെയ്ത 28 കാരനും ദാരുണാന്ത്യം; പൊലീസിനെതിരെ പ്രതിഷേധം ശക്തം: മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ആരോപണം

തൂത്തുക്കുടിയില്‍ ജയരാജനേയും മകനേയും കസ്റ്റഡിയിലെടുത്ത അതേ സംഘം അറസ്റ്റ് ചെയ്ത 28 കാരനും ദാരുണാന്ത്യം; പൊലീസിനെതിരെ പ്രതിഷേധം ശക്തം: മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ആരോപണം

സ്വന്തം ലേഖകൻ

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സമാനമായ രീതിയിൽ മറ്റൊരു കൊലപാതകം കൂടി മറ നീക്കി പുറത്ത് വരുവന്നു. പൊലീസ് സംഘത്തിന്റെ മറ്റൊരു ക്രൂരത കൂടി പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

തൂത്തുക്കുടി സ്വദേശിയായ 28 കാരന്റെ മരണത്തിന് പിന്നാലെയാണ് കുടുംബം പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തൂത്തുക്കുടിയില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ജയരാജനേയും ബെന്നിക്‌സിനേയും അറസ്റ്റ് ചെയ്ത പൊലീസ് സംഘം തന്നെയാണ് 28 കാരനായ മഹേന്ദ്രന്‍ എന്ന യുവാവിനേയും കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേദിവസം വിട്ടയച്ച ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് മഹേന്ദ്രന്റെ മരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മഹേന്ദ്രന്‍ സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് മെയ് 23 നാണ് മഹേന്ദ്രന്റെ സഹോദരന്‍ ദുരൈയെ അന്വേഷിച്ച് ശാന്തകുളം സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേഷും സംഘവും ഇവരുടെ വീട്ടിലെത്തുന്നത്. സഹോദരന്‍ വീട്ടിലില്ലാത്തതിനെ തുടര്‍ന്ന് മഹേന്ദ്രനെ കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുകയായിരുന്നു.

കേസുമായി ഒരു ബന്ധവും ഇല്ലാത്ത മഹേന്ദ്രനെ പിടിച്ചു കൊണ്ടു പോയാല്‍ സഹോദരന്‍ ഒളിവില്‍ നിന്നും പുറത്തുവരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാറണ്ട് പോലുമില്ലാതെ മഹേന്ദ്രനെ പിടിച്ചുകൊണ്ടുപോയതെന്ന് കുടുംബം പറയുന്നു. വീട്ടിലെത്തിയ പൊലീസ് സംഘത്തിന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ എടുത്തുകളഞ്ഞിരുന്നെന്നും മഹേന്ദ്രന്റെ അമ്മാവന്‍ പെരുമാള്‍ പറഞ്ഞു.

രഘു ഗണേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മഫ്തി വേഷത്തിലാണ് വീട്ടിലെത്തിയത് . കയ്യില്‍ തോക്കും പിടിച്ചാണ് ഇയാൾ വീട്ടിലേക്ക് കയറിയത്. ദുരൈ കീഴടങ്ങിയാല്‍ മാത്രമേ മഹേന്ദ്രനെ വിട്ടയക്കൂ എന്ന് പറഞ്ഞാണ് ഇയാളെ വീട്ടിൽ നിന്നും കൊണ്ട് പോയത്. പിറ്റേ ദിവസം രാത്രിയാണ് മഹേന്ദ്രനെ അവര്‍ വിട്ടയ്ക്കുന്നത്. സ്റ്റേഷനില്‍ നിന്നും എത്തിയ മഹേന്ദ്രൻ അവശനിലയിലായിരുന്നുവെന്നും, ശരീരത്തിന്റെ ഒരു വശം പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലായിരുന്നെന്നും കുടുംബം പറയുന്നു.

കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് വീട്ടില്‍ വെച്ച് തന്നെ അവര്‍ മഹേന്ദ്രനെ മര്‍ദ്ദിച്ചിരുന്നു. കൊച്ചു മകനെ കുറിച്ച് മറന്നേക്കൂ എന്നും പൊലീസ് പറഞ്ഞുവെന്ന് മഹേന്ദ്രന്റെ അമ്മൂമ്മയും പറഞ്ഞു.

രണ്ടാഴ്ച അതേ അവസ്ഥയില്‍ കഴിഞ്ഞു. തുടര്‍ന്ന് തൂത്തുക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ച് എടുത്തിയ സ്‌കാനിങ്ങില്‍ തലച്ചോറില്‍ കാര്യമായ പരിക്ക് സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹീന്ദ്രൻ ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം മരണശേഷം മഹേന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. കൊവിഡ് കേസുകള്‍ നിരവധിയുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും മഹേന്ദ്രന്റെ കുടുബം ആവശ്യപ്പെട്ടു.