അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 78 പേർ കൂടി ഇന്ത്യയിലേക്ക്; സംഘത്തിൽ 25 ഇന്ത്യൻ പൗരന്മാർ; മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. സംഘത്തിലുളള 25 പേർ ഇന്ത്യൻ പൗരന്മാരാണ്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്.
തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കൻ വിമാനത്തിൽ ഇന്നലെയാണ് താജിക്കിസ്ഥാനിൽ എത്തിയത്. ഇവരെ കഴിഞ്ഞ ദിവസം വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറ്റി ഇവരെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ഈ മാസം പതിനേഴിനാണ് കേന്ദ്രസർക്കാർ തുടങ്ങിയത്.
അതേസമയം രക്ഷാദൗത്യം വിശദീകരിക്കാൻ സർവ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയം നാളെ വിശദാംശങ്ങൾ കക്ഷി നേതാക്കളെ അറിയിക്കും.
ഈ നീക്കങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകുകയായിരുന്നു. താലിബാനോടുള്ള നയവും വിദേശകാര്യമന്ത്രി കക്ഷി നേതാക്കളോട് വിശദീകരിക്കും.