20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരൻ; കുഞ്ഞനിയനെ പൈപ്പിലൂടെ ഊർന്നിറങ്ങി നെഞ്ചോട് ചേർത്ത് ചേച്ചിപ്പെണ്ണ്..! 8 വയസ്സുകാരിയുടെ ധീരതയിൽ കുഞ്ഞിന് പുതു ജീവൻ

20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരൻ; കുഞ്ഞനിയനെ പൈപ്പിലൂടെ ഊർന്നിറങ്ങി നെഞ്ചോട് ചേർത്ത് ചേച്ചിപ്പെണ്ണ്..! 8 വയസ്സുകാരിയുടെ ധീരതയിൽ കുഞ്ഞിന് പുതു ജീവൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: ആഴങ്ങളിൽ നിന്നും 8 വയസ്സുകാരി നെഞ്ചോട് ചേർത്തത് രണ്ടുവയസ്സുകാരൻ അനിയന്റെ ജീവൻ.
20 അടിയിലേറെ താഴ്ച്ചയുള്ള കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനെ കൈകളിൽ കോരിയെടുക്കുമ്പോൾ ധീരത എന്നതിനപ്പുറം അവൾ ഓർത്തിരിക്കുക കുഞ്ഞനിയനെ രക്ഷിക്കുക എന്നത് മാത്രമാകും ..ചിലപ്പോൾ അവൾ ചെയ്ത പ്രവർത്തിയുടെ ആഴം ആ കുഞ്ഞുമനസിന് മനസിലാകാൻ ഇനിയും കാലങ്ങൾ വേണ്ടിവരും.

മാവേലിക്കര മാങ്കാംകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന സനൽ-ഷാജില എന്നിവരുടെ മകൾ ദിയ ഫാത്തിമയാണ് കിണറ്റിനടിയിൽ കൈകാലിട്ടടിച്ച അനുജൻ ഇവാനെ പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിയയും അനുജത്തി ദുനിയയും അയയിൽ ഉണങ്ങാനിട്ടിരുന്ന തുണി എടുക്കുന്നതിനിടെ ഇവരുടെ കണ്ണു വെട്ടിച്ചാണ് കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി ഇരുമ്പുമറയുള്ള കിണറിനു മുകളിൽ ഇവാൻ കയറിയത്. തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ അനിയനെ കണ്ട് കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊർന്നിറങ്ങി. ഇവാനെ മാറോട് ചേർത്തുപിടിച്ചു.

അമ്മ ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രണ്ട് കുട്ടികളെയും കിണറ്റിൽ നിന്നു പുറത്തെടുത്തത്. ഇവാന് തലയിൽ ചെറിയ മുറിവേറ്റു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോൾ. ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ‌ അറിയിച്ചത്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദിയ വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്കൂളിലെ വിദ്യാർഥിയാണ്.