യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: ഒൻപത് പേർ റിമാൻഡിൽ: യു ട്യൂബ് അല്ല ഒറിജിനൽ അടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യു ട്യൂബ് ചാനൽ വൈറലാക്കാൻ യുവാക്കൾ ഏറ്റുമുട്ടിയ സംഭവത്തിന് പിന്നാലെ വീണ്ടും സംസ്ഥാനത്ത് കുട്ടത്തല്ല്. എന്നാൽ ഈ തല്ലിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ഒൻപത് പേർ റിമാൻഡിലായി.
തിരുവല്ലം വണ്ടിത്തടം ഭാഗത്തെയും പാപ്പന്‍ചാണി ഭാഗത്തെയും യുവാക്കള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലില്‍ എട്ടു പേര്‍ക്ക് വെട്ടുകൊണ്ട് പരിക്കേറ്റിരുന്നു. കേസില്‍ ഇരുവിഭാഗങ്ങളിലും പെട്ട 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാപ്പന്‍ചാണി വണ്ടിത്തടം സ്വദേശികളായ നിഖില്‍ (19), രഞ്ജുലാല്‍ (20), അഖില്‍ (23), അനീഷ് (25), രത്നരാജ് (37), ജിത്തു ജയന്‍ (24), നിധീഷ് (19), രാഹുല്‍ (30), അനില്‍ (32) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.30 നാണ് സംഭവം.
ഒരു സംഘത്തിലെ നേതാവിന്റെ ഓട്ടോയില്‍ മറ്റേ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് ഏറ്റുമുട്ടലിനുകാരണം.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഷാജിയുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ലം എസ്.എച്ച്.ഒ സരേഷ്.വി.നായര്‍, എസ്.ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, മനോഹരന്‍, വേണു, എ.എസ്.ഐ ജയിംസ്, സി.പി.ഒമാരായ അജിത്ത്, പ്രകാശ്, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി