മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ; ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം സാധ്യമല്ലെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്റ്റ് ഗാർഡ് മടങ്ങി; ഭക്ഷണവും വെള്ളവുമില്ലാതെ 24 മണിക്കൂർ; പർവതാരോഹക സംഘം ഉടനെത്തും
സ്വന്തം ലേഖിക
പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.
24 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷിക്കാനായിട്ടില്ല. പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയില്‍ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് വളരെ ബുദ്ധിമുട്ടുളളതായി ജില്ലാ കളക്‌ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനെ രക്ഷിക്കാന്‍ നാവികസേനയുടെ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ചുളള സഹായം തേടി. ആദ്യഘട്ടമായി രക്ഷിക്കാന്‍ റോപ് നല്‍കിയുളള ശ്രമം പരാജയപ്പെട്ടു. രണ്ടാമത് സാദ്ധ്യതയായി പര്‍വതാരോഹകരുടെ സഹായം തേടാനും ആലോചനയുണ്ട്.
ഇതിനായി കോഴിക്കോട് നിന്നുമുളള പര്‍വതാരോഹകരോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷപെടുത്തുന്നതിന് മുന്‍പ് യുവാവിന് ഭക്ഷണവും വെളളവും ഫസ്‌റ്റ് എയിഡും നല്‍കാന്‍ ശ്രമിക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
തിങ്കളാഴ്‌ച ഉച്ചയോടെയാണ് ചെറാട് മലയിലെ ചെങ്കുത്തായ ഭാഗമായ കുറുമ്പാച്ചി മലയിലേക്ക് ബാബു രണ്ട് കുട്ടികളുമായി എത്തിയത്. പകുതി വഴിയില്‍ വെച്ച് കുട്ടികള്‍ പിന്മാറി. എന്നാല്‍ ബാബു വീണ്ടും മലകയറ്റം തുടര്‍ന്നു. ഇതിനിടെയാണ് കാല് തെറ്റി ബാബു പാറക്കെട്ടിനിടയിലേക്ക് വീണത്.
വീഴ്‌ചയില്‍ കാലിന് പരിക്കേറ്റതിനാലും പേശി വേദനയുളളതിനാലും ബാബുവിനെ ഇതുവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. താഴെയുളളവരെയും ഫയര്‍ഫോഴ്‌സിനെയും ബാബു തന്നെ വിവരമറിയിച്ചു.
കൂടെ മലകയറിയ കുട്ടികള്‍ നല്‍കിയ സൂചനയനുസരിച്ച് അഗ്നിരക്ഷാ സേന സ്ഥലം കണ്ടെത്തിയെങ്കിലും നേരം ഇരുട്ടിയതോടെ തിരിച്ചെത്തി. രാത്രിയോടെ ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.
എന്നാല്‍ ദുര്‍ഘടമായ മലയില്‍ നിന്നും ബാബുവിനെ രക്ഷിക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല. മലയുടെ ചുവട്ടില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തിരിക്കുകയാണ്.
രാത്രി 12ന് ജമാഅത്തെ ഇസ്ലാമിയുടെ കീഴിലെ ഐഡിയല്‍ റിലീഫ് വിംഗ് ജില്ലാ നേതാവ് ജാഫറിന്റെ നേതൃത്വത്തില്‍ ഉപകരണങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. മലമുകളില്‍ പോയവര്‍ക്ക് ദിശയറിയാന്‍ പൊലീസ് അസ്‌ക വിളക്ക് തെളിച്ചു. ബാബുവിന് നാവികസേനാ ഹെലികോപ്‌റ്റര്‍ വഴി ആഹാരവും ഭക്ഷണവും നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.
ഇതിനൊപ്പം എയര്‍ലിഫ്‌റ്റ് ചെയ്യാനുളള സാദ്ധ്യതകളും നോക്കുകയാണ്.
ട്രക്കിംഗ് നടക്കാത്ത വനമേഖലയിലാണ് ബാബു ഉള്‍പ്പടെ നാലുപേര്‍ ട്രക്കിംഗിന് ഇവിടെയെത്തിയത്. അപകടം നടന്നയുടന്‍ മറ്റുളളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഥലത്തെ വിവിധ ജനപ്രതിനിധികളും ഇപ്പോള്‍ ചെറാട് മലയുടെ ചുവട്ടില്‍ എത്തിയിട്ടുണ്ട്. വളരെവേഗം തന്നെ ബാബുവിനെ താഴെയെത്തിക്കാനുളള തീവ്രശ്രമത്തിലാണ് സംഘങ്ങള്‍.