നടുറോഡിൽ ഭാര്യയെ കുത്തി വീഴ്ത്തി ; ഭർത്താവ് ഒളിവിൽ

നടുറോഡിൽ ഭാര്യയെ കുത്തി വീഴ്ത്തി ; ഭർത്താവ് ഒളിവിൽ

സ്വന്തം ലേഖിക

തൃപ്പൂണിത്തുറ: പിണങ്ങിപ്പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ റോഡിൽ വച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമം. ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്‌കൂട്ടറിൽ കടന്നു കളഞ്ഞു. ഒളിവിൽ പോയിരിക്കുന്ന ഭർത്താവ് തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയിൽ അച്ചു എന്ന് വിളിക്കുന്ന അഖിലിനെ (26) കേസിൽ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദയംപേരൂരിലാണ് സംഭവം. ഉദയംപേരൂർ മങ്കായിക്കടവ് ചാത്തമ്മൽ ഷാജിയുടെയും സിന്ധുവിന്റേയും മകൾ ശ്രീലക്ഷ്മി (23)ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ശ്രീലക്ഷ്മിയുമായി മാങ്കായിക്കടവ് ഒട്ടുവള്ളിൽ റോഡിൽ ഇയാൾ വഴക്ക് കൂടുകയും തുടർന്ന് പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ കരച്ചിൽ കേട്ട് ഒരാൾ ഓടിയെത്തുമ്പോഴേക്കും അഖിൽ കടന്നുകളഞ്ഞു. ഉദയംപേരൂർ പൊലീസെത്തിയാണ് ശ്രീലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ മുതുകത്ത് രണ്ട് കുത്തും നെഞ്ചിൽ ഒരു കുത്തും തലയ്ക്ക് വെട്ടും എറ്റിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന ഉദയംപേരൂർ എസ്ഐ കെഎ ഷെബിൻ പറഞ്ഞു.