മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വിപി രാമചന്ദ്രൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വിപി രാമചന്ദ്രൻ അന്തരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വിപി രാമചന്ദ്രൻ അന്തരിച്ചു. 98 വയസായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ് അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. സ്വദേശാഭിമാനി കേസരി പുരസ്‌കാര ജേതാവാണ്.

വിപിആർ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രൻ എന്നാണ് മുഴുവൻ പേര്. വികസനോൻമുഖ മാദ്ധ്യമ പ്രവർത്തനം, അന്വേഷണാത്‌മക മാദ്ധ്യമ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിഐ, യുഎൻഐ, മാതൃഭൂമി, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ സ്‌ഥാപനങ്ങളിൽ പ്രവർത്തിച്ചു. ലാഹോറിലും റാവൽപിണ്ടിയിലും പിടിഐ ലേഖകനായിരുന്നു. പാക്കിസ്‌ഥാനിൽ പ്രസിഡണ്ട് അയൂബ് ഖാൻ പട്ടാള നിയമം പ്രഖ്യാപിച്ചത്, ലോകരാഷ്‌ട്രങ്ങളെ അറിയിച്ച വ്യക്‌തിയായിരുന്നു ഇദ്ദേഹം.

ഉഗാണ്ടയിലെ ഏകാധിപതിയായിരുന്ന ഈദി അമീനുമായുള്ള ഇദ്ദേഹത്തിന്റെ അഭിമുഖം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈദി അമീനുമായി അഭിമുഖം നടത്തിയ അപൂർവം ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളുമായിരുന്നു വിപി രാമചന്ദ്രൻ.

കേരള പ്രസ് അക്കാദമിയിൽ കോഴ്‌സ്‌ ഡയറക്‌ടറായി എത്തിയ ഇദ്ദേഹം, പിന്നീട് രണ്ട് തവണ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു. മാദ്ധ്യമ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്ക് സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം നേടി. ഇന്ത്യക്ക് അകത്തും പുറത്തുമായി 50 വർഷക്കാലത്തോളം മാദ്ധ്യമ പ്രവർത്തനം നടത്തിയ ആളാണ് വിപി രാമചന്ദ്രൻ.