ബാങ്ക് വായ്പ ലഭിക്കാത്തതിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി: അനുഗ്രഹിക്കാന്‍ വിപിനില്ലാതെ വിദ്യയ്ക്ക് താലിചാര്‍ത്തി നിധിന്‍
സ്വന്തം ലേഖിക
തൃശ്ശൂര്‍: വായ്പ ലഭിക്കാത്തതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി.
പാറമേക്കാവ് ക്ഷേത്രത്തിൽ 8.30-നും ഒന്‍പതിനും ഇടയില്‍ നടന്ന ചടങ്ങില്‍ വിപിന്റെ സഹോദരി വിദ്യയ്ക്ക് നിധിന്‍ താലിചാര്‍ത്തി. വിവാഹശേഷം ദമ്പതിമാര്‍ നിധിന്റെ കയ്പമംഗലത്തെ വീട്ടിലേക്ക് പോകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബര്‍ ആറിനായിരുന്നു വിപിന്‍ ജീവനൊടുക്കിയത്. ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു.
പണമല്ല വലുത്, പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിന്‍, വിപിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് വിവാഹം കഴിച്ചേ വിദേശത്തേക്ക് മടങ്ങൂവെന്ന് തീരുമാനിച്ചു.
നേരത്തെയും നിധിന്‍ പൊന്നും പണവുമൊന്നും നിധിന്‍ ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും, പെങ്ങള്‍ക്ക് വിവാഹത്തിന് അല്‍പം സ്വര്‍ണവും നല്ലവസ്ത്രവും നല്‍കാനുള്ള പ്രയത്‌നത്തിലാണ് കുണ്ടുവാറയിലെ മൂന്നുസെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരുലക്ഷമെങ്കിലും എടുക്കാന്‍ വിപിന്‍ തീരുമാനിച്ചത്.
പണം നല്‍കാമെന്നും ഡിസംബര്‍ ആറ് തിങ്കളാഴ്ച രാവിലെ എത്താനുമായിരുന്നു ധനകാര്യ സ്ഥാപനം അറിയിച്ചത്. അതുപ്രകാരം പെങ്ങളെയും അമ്മയെയും സ്വര്‍ണം വാങ്ങാനായി ജൂവലറിയിലേക്കയച്ച് ധനകാര്യസ്ഥാപനത്തിലെത്തിയ വിപിന് പണം നല്‍കാനാകില്ലെന്ന മറുപടിയാണ് കിട്ടിയത്.
തുടര്‍ന്ന് മനംനൊന്ത് വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അനേകംപേര്‍ സഹായവുമായെത്തിയിരുന്നു.
ജനുവരി പകുതിയോടെ നിധിന്‍ വിദേശത്തേക്ക് ജോലിക്കായി മടങ്ങും. വൈകാതെ വിദ്യയെയും കൊണ്ടുപോകും.