മുന്നറിയിപ്പ്  നൽകിയിട്ടും അവഗണിച്ചു ; ഡിസംബറിലെ വലയസൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കണ്ട 15 പേരുടെ കാഴ്ച ശക്തി നഷ്ടമായി

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു ; ഡിസംബറിലെ വലയസൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കണ്ട 15 പേരുടെ കാഴ്ച ശക്തി നഷ്ടമായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണ സമയത്ത് സൂര്യനെ നോക്കരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. ഡിസംബറിലെ വലയസൂര്യഗ്രഹണം നഗ്‌നനേത്രങ്ങൾക്കൊണ്ട് ഗ്രഹണം കണ്ട 15 പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബർ 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദർശിച്ചവർക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ളവർക്കാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്.

10നും 20നും ഇടയിൽ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടർന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. ജയ്പൂരിലെ സവായ് മാൻ സിംഗ് സർക്കാർ മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സ തേടിയത്. എന്നാൽ നഷ്ടമായ ഇവരുടെ കാഴ്ച പൂർണ്ണമായും വീണ്ടെടുക്കാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. നഗ്‌നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം ദർശിച്ച ഇവർക്ക് സോളാർ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങൾ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവർക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോൾ വീണ്ടെടുക്കാൻ സാധിക്കൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യനെ എത്ര നേരം നോക്കിയെന്നതനുസരിച്ചിരിക്കും കാഴ്ച നഷ്ടത്തിന്റെ തീവ്രത. റെറ്റിനയിൽ വേദന റിസെപ്‌റ്റേഴ്‌സ് ഇല്ലാത്തതിനാൽ ആദ്യമൊന്നും ആ ഭാഗത്തെ പരിക്ക് മനസിലാക്കാൻ സാധിക്കില്ല. സാധാരണ ഗതിയിൽ സൂര്യൻ തലക്ക് മീതെ എത്തുമ്പോഴാണ് രശ്മികൾ തീവ്രമാകുന്നത്. എന്നാൽ ആ സമയത്ത് സൂര്യനെ നേരിട്ട് നോക്കിയാൽ കണ്ണിലെ കൃഷ്ണമണി ചുരുങ്ങി യു.വി രശ്മികൾ അധികം കയറാതെ നോക്കിക്കൊള്ളും. അതേസമയം, ഗ്രഹണ സമയത്ത് തീവ്രതയേറിയ യു.വി രശ്മികൾ തുറന്ന കൃഷ്ണമണിയിലൂടെ കടന്ന് കണ്ണുകളിൽ പതിയുകയാണ് ചെയ്യുക.

ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങൾ തമ്മിലുള്ള ചെറിയ ചെരിവ് കാരണം ഗ്രഹണങ്ങൾ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്. നഗ്‌ന നേത്രങ്ങൾകൊണ്ട് ഈ സമയത്ത് സൂര്യനെ കാണരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.