വൈക്കം മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; കിഴക്കേ ഗോപുരത്തിന് മുന്‍വശമുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് പൊളിച്ച നിലയില്‍
സ്വന്തം ലേഖിക
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം.
ആഗസ്റ്റ് 14 ന് രാത്രിയിൽ കാണിക്ക വഞ്ചിയുടെ പൂട്ട് പൊളിച്ചാണ് മോഷണ ശ്രമം നടന്നത്. കിഴക്കേ ഗോപുരത്തിന് മുന്‍വശമുള്ള അലങ്കാര ഗോപുരത്തിനോട് ചേര്‍ന്ന കാണിക്ക വഞ്ചിയാണ് താഴ് പൊളിച്ച നിലയില്‍ കാണപ്പെട്ടത്. വശത്തുള്ള ഗ്രില്ലിന്റെ താഴും വഞ്ചിയുടെ താഴും തകര്‍ന്നിട്ടുണ്ട്.
ഇവിടെ പതിവായി രാത്രി 12 ന് ശേഷം രണ്ട് പ്രാവിശ്യം ബീറ്റ് പൊലീസ് എത്താറുണ്ട്. ദേവസ്വം നല്‌കിയ പരാതിയുടെ അടിസ്‌ഥാനത്തിന്‍ വൈക്കം പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. എല്ലാ മാസവും കാണിക്ക വഞ്ചി തുറക്കാറുണ്ടന്നും പതിവ് പോലേ കഴിഞ്ഞ മാസവും തുറന്ന് കാണിക്ക എടുത്തിരുന്നുവെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. പതിനായിരത്തിനും പന്തീരായിരത്തിനും ഇടയിലുള്ള തുകയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. മോഷണ ശ്രമം നടന്ന വഞ്ചിയില്‍ നിന്നും ഏകദേശം 4000 രൂപയുടെ നോട്ടുകള്‍ ഉള്‍പ്പടെ 10600 രൂപ കിട്ടിയിട്ടുണ്ട്.
പണം നഷ്‌ടപ്പെടുവാനുള്ള സാധ്യത കുറവാണെന്ന് അസിസ്‌റ്റന്‍ഡ് കമ്മിഷണര്‍ മുരാരി ബാബു , അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ പി. അനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു. അലങ്കാര ഗോപുരത്തില്‍ സി. സി. ടി. വി ക്യാമറ സ്‌ഥാപിച്ചിട്ടുണ്ടങ്കിലും അത് കിഴക്കേ ഗോപുര നടയിലേക്ക് അഭിമുഖമായാണ് വച്ചിരിക്കുന്നത്. കാണിക്ക വഞ്ചി താഴത്ത് ആയതിനാല്‍ മോഷണശ്രമം ക്യാമറയില്‍ പതിയാന്‍ വഴിയില്ലെന്ന് ദേവസ്വം അറിയിച്ചു.