യു ഡി എഫ് മുറിച്ച് കളഞ്ഞത് ഹൃദയ ബന്ധം: മാണിസാറിനെ യുഡിഎഫ് മറന്നു: ജോസ് കെ.മാണി

യു ഡി എഫ് മുറിച്ച് കളഞ്ഞത് ഹൃദയ ബന്ധം: മാണിസാറിനെ യുഡിഎഫ് മറന്നു: ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം: മാണിസാറിനെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യു.ഡി.എഫ് കൈക്കൊണ്ടതെന്ന്  കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേവലം ഒരു ഘടകകക്ഷി എന്നതിനുമപ്പുറം നീണ്ട 38 വര്‍ഷം യു.ഡി.എഫിന്റെ ശക്തി സ്രോതസ്സായിരുന്നു കെ.എം മാണിയുടെ രാഷ്ട്രീയം.

കര്‍ഷകപെന്‍ഷന്‍ മുതല്‍ കാരുണ്യ വരെയുള്ള പദ്ധതികളിലൂടെ യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക് ജനകീയ മുഖം നല്‍കിയത് കേരളാ കോണ്‍ഗ്രസ്സാണ്. എല്ലാ പ്രതിസന്ധികളിലും യു.ഡി.എഫിന് കരുത്തുപകര്‍ന്ന ഹൃദയബന്ധമാണ് കേവലമൊരു ലോക്കല്‍ ബോഡി പദവിയുടെ പേരില്‍ മുറിച്ചുകളഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഹൃദയവികാരത്തെപ്പോലും മുറിവേല്‍പ്പിക്കുന്നതാണ് കേരള കോണ്‍ഗ്രസ്സിനെ പുറത്താക്കിയ തീരുമാനം. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുക എന്ന ധര്‍മ്മം യു.ഡി.എഫ് നേതൃത്വം മറന്നുപോയി എന്നു തെളിയിക്കുന്നതാണ് ഈ തീരുമാനം.

പിറന്നു വീണകാലം മുതല്‍ കേരള കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ പലരും പലപ്പോഴും നടത്തിയിട്ടുണ്ട്. അത്തരം എല്ലാ ശ്രമങ്ങളെയും അതിജീവിച്ച ചരിത്രമാണ് ഈ പാര്‍ട്ടിക്കുള്ളത്. കെ.എം മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പൊരുതി മുന്നേറും.

ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന നുണകള്‍ പി.ജെ ജോസഫ് വീണ്ടും ആവര്‍ത്തിക്കുകയാണ്. ചില പ്രത്യേക സാഹചര്യത്തില്‍പ്പെട്ട പി.ജെ ജോസഫിന് അഭയം നല്‍കിയ നേതാവാണ് കെ.എം മാണി. അദ്ദേഹം കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാനാണ് പി.ജെ ശ്രമിച്ചത്.

അതിനുവേണ്ടി ജോസഫ് ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം അനാവശ്യങ്ങളായിരുന്നു. അത്തരം അനാവശ്യങ്ങളെ ചെറുത്തുതോല്‍പ്പിച്ചതാണ് എന്നോടുള്ള പകയുടെ അടിസ്ഥാന കാരണം. മാണിസാറിന്റെ പ്രസ്ഥാനത്തെ അപഹരിക്കാനാണ് പി.ജെ ശ്രമിച്ചത്. അതിനെ ചെറുക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റിയതുകൊണ്ടാണ് നീചമായ വേട്ടയാടലും, വ്യക്തിഹത്യയുമാണ് ഉണ്ടായതെന്നും ജോസ് കെ.മാണി പറഞ്ഞു.