വൈക്കം പോളശേരിയില് ട്രാന്‍സ്ഫോര്‍മറില്‍നിന്ന് അമിത വൈദ്യുതിപ്രവാഹം ! അൻപതോളം വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു;നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖിക
വൈക്കം: വൈക്കം പോളശേരിയില് ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് അമിത വൈദ്യുതി പ്രവാഹമുണ്ടായതിനെതുടര്ന്ന് അന്‍പതോളം വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. ടിവി, വാഷിംഗ് മെഷിന്, ഫ്രിഡ്ജ്, മിക്സി, ഗ്രൈന്റര്‍, ഫാന്‍, ഹീറ്റര്‍, തുടങ്ങിയ ഉപകരണങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം.
പോളശേരി അശ്വതിഭവനില്‍ പി.വി. സാലിയുടെ വീട്ടില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ തീ പടര്‍ന്ന് പുക ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഇവരുടെ ടിവിക്കും വീടിന്റെ ഒരു ഭാഗത്തിനും നാശം സംഭവിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ രാജേഷ് വാഴക്കടവ്, കോഴിക്കാട്ട് സ്വദേശികളായ മോഹനന്, ഉണ്ണി, വിദ്യാധരന്, കണ്ടത്തില്പറന്പ് ഷണ്മുഖന്, സാബു കോലോത്തുചിറ, ബാബു വാലുചിറ, ഓടാട്ട് മോഹനന്, സ്നേഹലത ജയരാജ് ഭവന്, ബീന പാര്ഥശേരില് തുടങ്ങിയവരുടെ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഫാന്‍, ഉള്‍പ്പെടെയുള്ളവയും കത്തിനശിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍ വിളിച്ചറിയിച്ചതു കൊണ്ടാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടമൊഴിവാക്കാനായത്. പോളശേരി ക്ഷേത്രത്തിനു മുന്നിലെ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മറിലെ തകരാര്‍ മൂലമാണ് അമിത വൈദ്യുതി പ്രവാഹമുണ്ടായതെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. പിന്നീട് വൈദ്യുതി വിഛേദിച്ച ശേഷം തകരാര്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും അമിത വൈദ്യുത പ്രവാഹത്തെ തുടര്‍ന്ന് ഇവിടെ ചിലരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചിരുന്നു.