സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനായി ഭാര്യ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി; പണം കണ്ടെത്താൻ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വന്തം കാര്‍ കത്തിച്ചശേഷം അതേക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടു; ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കാര്‍ കത്തിച്ചശേഷം അതേക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ട ബിജെപി ജില്ലാ സെക്രട്ടറി തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. ഈ മാസം 14-ന് രാത്രിയാണ് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ സ്വന്തം കാര്‍ കത്തിനശിച്ചത്. എന്നാല്‍ കാര്‍ കത്തിച്ചത് മറ്റാരോ ആണെന്ന തരത്തില്‍ അദ്ദേഹത്തിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി.
ചെന്നൈ മധുരവോയല്‍ പ്രദേശത്തുള്ള വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറ് കത്തിക്കലിന് പിന്നിലെ നാടകീയ നീക്കങ്ങള്‍ പുറത്തായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനരികിലേക്ക് വരുന്നതും കാര്‍ പരിശോധിക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. നിമിഷങ്ങള്‍ക്കകം ഇരുണ്ട വസ്ത്രം ധരിച്ച മറ്റൊരാള്‍ കാറിലേക്ക് എന്തോ ഒഴിക്കുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്യുന്നതും തുടര്‍ന്ന് തീയിടുന്നതും കാണാമായിരുന്നു.
കാറ് തീപിടിച്ചതിന് പിന്നാലെ സമീപവാസികളും സതീഷ് കുമാറിന്റെ ബന്ധുക്കളും ഓടിയെത്തി. അവര്‍ പോലീസിനേയും വിവരം അറിയിച്ചു. പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്ന അഭ്യൂഹം പരന്നതോടെ ഉടന്‍ സംഭവ സ്ഥലത്തേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാമ്യമുള്ള ആളാണെന്ന് പോലീസിന് മനസ്സിലായി. ഇയാളെ ചോദ്യം ചെയ്തതോടെ താന്‍ തന്നെയാണ് കാറിന് തീയിട്ടതെന്ന് സമ്മതിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സതീഷ് കുമാര്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ – കുറച്ചുകാലമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനായി ഭാര്യ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങുന്നതിന് തന്റെ കൈയില്‍ പണം ഉണ്ടായിരുന്നില്ല.
കാറ് വില്‍ക്കാനും ഭാര്യ നിര്‍ബന്ധിച്ചു. തുടര്‍ന്ന് കാറ് കത്തിച്ച് ഇന്‍ഷൂറന്‍സ് തുക കൈയിലാക്കുകയും ഭാര്യക്ക് സമ്മാനം നല്‍കാനും സതീഷ് പദ്ധതിയിടുകയായിരുന്നു. എന്നാല്‍ സമീപത്തെ സിസിടിവി എല്ലാം തകിടംമറിച്ചു. അറസ്റ്റ് ചെയ്ത സതീഷ് കുമാറിനെ പോലീസ് പിന്നീട് വിട്ടയച്ചു.