മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടിക്കാറാം മീണയുടെ ആത്മകഥ; തൃശൂര്‍ കലക്ടറായിരിക്കെ വ്യാജകള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ സ്ഥലംമാറ്റിയത് പി. ശശി ഇടപെട്ട് ; ഭൂമാഫിയക്കെതിരെ നടപടിയെടുത്തതിന് സസ്പെന്‍ഡ് ചെയ്തതിന് പിന്നിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തന്നെയെന്ന് തുറന്നടിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി വിരമിച്ച ടിക്കാറാം മീണയുടെ ആത്മകഥ.
തൃശൂര്‍ കലക്ടറായിരിക്കെ വ്യാജകള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് സ്ഥലംമാറ്റിയെന്ന് ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. വയനാട് കലക്ടറായിരിക്കെ ഭൂമാഫിയക്കെതിരെ നടപടിയെടുത്തതിന് സസ്പെന്‍ഡ് ചെയ്തതിന് പിന്നിലും പി. ശശിയാണെന്ന് ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകത്തില്‍ ടിക്കാറാം മീണ കുറ്റപ്പെടുത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്ത് നേരിട്ട സമ്മര്‍ദങ്ങളും ദുരനുഭവങ്ങളുമാണ് ആത്മകഥയുടെ പ്രസക്തഭാഗം. പി. ശശിക്കെതിരെയാണ് പ്രധാന വിമര്‍ശനം. തൃശൂര്‍ കലക്ടറായിരിക്കെ അബ്കാരികള്ക്കെതിരെ നടപടിയടുത്തതിനു പിന്നാലെ സ്ഥലം മാറ്റുകയായിരുന്നു.
വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിര്‍പ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ല പൊലീസ് മേധാവിയായിരുന്ന ബി. സന്ധ്യക്കുമേല്‍ സമ്മര്‍ദം ചെലുത്താനും ശ്രമമുണ്ടായി. തലസ്ഥാനത്തുനിന്ന് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിരുന്ന പി. ശശിയായിരുന്നു.
സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടര്‍ന്നു. നിര്‍മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തില്‍ സസ്പെന്‍ഡ് ചെയ്തു. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു സസ്പെന്‍ഷനിലേക്കും നയിച്ചത്. എല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉപദേശപ്രകാരമായിരുന്നെന്നാണ് തനിക്കായി വാദിച്ചവരോട് ഇ.കെ. നായനാര്‍ പറഞ്ഞതെന്നും ആത്മകഥയില്‍ ടിക്കാറാം മീണ വിവരിക്കുന്നു.
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതിരുന്നതിന്റെ പേരില്‍ മാസങ്ങളോളം ശമ്ബളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരന് സര്‍ക്കാറിന്റെ കാലത്ത് സിവില്‍ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്ബ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറി. സര്‍വിസ് ബുക്കില്‍ മോശം കുറിപ്പെഴുതി. പരാമര്‍ശം പിന്‍വലിപ്പിക്കാന്‍ പിന്നീട് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയെ രണ്ടുതവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
മാധ്യമപ്രവര്ത്തകന് എം.കെ. രാംദാസിനൊപ്പം ചേര്‍ന്നാണ് ‘തോല്‍ക്കില്ല ഞാന്‍’ എഴുതിയത്. മേയ് രണ്ടിന് തിരുവനന്തപുരം പ്രസ്ക്ലബില്‍ പുസ്തകം പ്രകാശം ചെയ്യും. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന കാലത്തെ അനുഭവങ്ങള്‍ ആത്മകഥയുടെ അടുത്ത ഭാഗത്തില്‍ വിവരിക്കുമെന്നാണ് സൂചന.