തിരുനക്കര ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികളെ ഒഴിപ്പിക്കൽ ഇന്ന്; ആകാശപാതയുടെ അവസ്ഥയാകുമോ ജൂബിലി സ്മാരകത്തിനും; പ്രതിരോധം തീര്‍ക്കാന്‍ വ്യാപാരികള്‍
കോട്ടയം: കോടതി ഉത്തരവനുസരിച്ച് തിരുനക്കര ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികളെ ഒഴിപ്പിക്കൽ ഇന്ന്. രാവിലെ 11നു നഗരസഭ ഉദ്യോഗസ്ഥ സംഘമെത്തുമെന്നാണ് സൂചന. കടയ്ക്കുള്ളിലെ സാധനങ്ങളോ ഉപകരണങ്ങളോ പുറത്തിടുകയില്ല. കടയുടെ ഷട്ടര്‍ താഴ്ത്തി പുതിയ താഴിട്ടു പൂട്ടി സീല്‍ ചെയ്യാനാണ് ശ്രമിക്കുക. തടയാന്‍ ശ്രമിച്ചാല്‍ പ്രതിഷേധക്കാരെ നേരിടാന്‍ പോലീസിനെയും വിന്യസിപ്പിക്കും.
ഒഴിപ്പിക്കലിന്റെ ഭാഗമായി ബസ്സ്റ്റാന്‍ഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംസി റോഡിലൂടെയും നിന്നും കെകെ റോഡിലൂടെയും വരുന്ന ബസുകള്‍ തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ കയറാതെ പോസ്റ്റ് ഓഫീസിനു മുൻപിലൂടെയുളള റോഡുവഴി ശാസ്ത്രീ റോഡിലെ ബസ്സ്റ്റോപ്പിലെത്തി കുര്യന് ഉതുപ്പ് റോഡ് വഴി പോകുന്ന രീതിയിലാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
വ്യാപാരികള്‍ കടകള്‍ ഒഴിയാന്‍ നഗരസഭ നിശ്ചയിച്ച കാലാവധി ഞായറാഴ്ച അവസാനിച്ചു. കട പൂട്ടി ഞായറാഴ്ച നഗരസഭയില്‍ താക്കോല്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് 2020ല്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലെ ഉത്തരവ് ഒന്നര വര്‍ഷമായിട്ടും നടപ്പാക്കിയില്ലെന്നു കാണിച്ചു നല്കിയ കോടതിയ ലക്ഷ്യ ഹര്‍ജിയെത്തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിക്ക് നഗരസഭ ശ്രമിക്കുന്നത്. നടപടികള്‍ വ്യക്തമാക്കി വിശദമായ സത്യവാംങ്മൂലവും സമര്‍പ്പിക്കാനാണ് ഹൈക്കോടതി നഗരസഭയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയുടെ ജുബിലി സ്മാരകമായിട്ടു പുതിയ കോംപ്ലക്സ് പണിയുവാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നഗരസഭയുടെ മുൻപിലുള്ള ആകാശപാതയുടെ അവസ്ഥയാകുമോ ജൂബിലി സ്മാരകത്തിനുമെന്നാണ് വ്യാപാരികളുടെ ചോദ്യം എട്ടു വര്‍ഷമായി ആകാശപ്പാത തൂണില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.
ഒഴിപ്പിക്കാനെത്തുന്ന നഗരസഭ അധികൃതരെ പ്രതിരോധം തീര്‍ത്ത് തടയാനാണ് വ്യാപാരികളുടെ തീരുമാനം. രാവിലെ 11ന് എത്തുമെന്നാണ് സൂചനയെങ്കിലും രാവിലെ ഏഴിന് അധികൃതര്‍ എത്തുമെന്നാണ് വ്യാപാരികളുടെ നിഗമനം. പുലര്‍ച്ചെ വ്യാപാരികള്‍ എല്ലാവരും കടകള്‍ തുറക്കും. ഒഴിപ്പിക്കാനെത്തിയാല്‍ തടയും വ്യാപാരികളും കുടുംബങ്ങളും ചേര്‍ന്നു ഉദ്യോഗസ്ഥരെ തടയാനാണ് തീരുമാനിച്ചിരിക്കുന്നത്. പോലീസ് ബലപ്രയോഗം ഉണ്ടായാല്‍ കൂട്ടായി ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്.
ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ ഡി ബ്ലോക്കിലെ രണ്ടാം നന്പറിലുള്ള ഹോട്ടലിനെ ഒഴിപ്പിക്കലില്നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നഗരസഭ ഇരട്ടത്താപ്പുകാട്ടുകയാണെന്നു വ്യാപാരികള്‍ പറഞ്ഞു. ഒന്നാം നന്പറിലുള്ള ലോട്ടറി കടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ഹോട്ടലിനെ ഒഴിവാക്കാന്‍ അധികൃതരുടെ ശ്രമമാണിതെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.