അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന സംഭവം ; മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതി കാണാമറയത്ത് ; സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്
സ്വന്തം ലേഖകൻ
മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന പ്രതി കാണാമറയത്ത് തന്നെ. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ കാര്യമായ തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് പൊതുജനങ്ങളുടെ സേവനം തേടി ദൃശ്യം പുറത്ത് വിട്ടത്. ഏപ്രിൽ 13 ശനിയാഴ്ച പുലർച്ചെയാണ് പൊന്നാനി ഐശ്വര്യ തിയറ്ററിന് സമീപത്തെ മണപ്പറമ്പിൽ രാജീവിന്റെ വീട്ടിൽനിന്നും വൻ കവർച്ച നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്കു വീട് വൃത്തിയാക്കാനായി ജോലിക്കാരി എത്തിയപ്പോഴാണു വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്തതു ശ്രദ്ധയിൽപെട്ടത്. തുടർന്നു നടന്ന പരിശോധനയിൽ വീട്ടിലെ സിസിടിവി തകർത്തതായും കണ്ടു. വീടിനകത്തുണ്ടായിരുന്ന അലമാരയുടെ ലോക്കർ തകർത്ത് ഇതിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവുമാണു കവർന്നത്. തുടർന്ന് തിരൂർ ഡിവൈഎസ്‌പി പി.പി.ഷംസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മോഷണം നടന്ന വീടിന് സമീപത്തെ സിസിടിവി ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.