ചിന്നംവിളിച്ച് കാട്ടാനകള്‍; കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട പെൺകുട്ടിക്ക് ഇത് പുതു ജന്മം; മുണ്ടക്കയം കണ്ണിമല പ്രദേശത്ത് കാട്ടാനകൂട്ടത്തിന്റെ അക്രമത്തിൽ വ്യാപക കൃഷി നാശം
സ്വന്തം ലേഖകൻ
മുണ്ടക്കയം: കാതറിന് ഇത് രണ്ടാം ജന്മമാണ്. ചിന്നംവിളിച്ചെത്തിയ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ നിന്ന് കാതറിൻ ഭാഗ്യത്തിന്റെ അകമ്പടിയിലാണ് രക്ഷപെട്ടത്. കണ്ണിമല മേഖലയില്‍ ഞായറാഴ്ച രാത്രി 7:30 ഓടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കണ്ണിമല കാരക്കല്‍ ബിനുവിന്റെ വീട്ടുമുറ്റത്ത് വരെ കാട്ടാനക്കൂട്ടമെത്തി. ഈസമയം വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ബിനുവിന്റെ മകള്‍ കാതറിനും കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെടുകയായിരുന്നു.
ആനക്കൂട്ടത്തില്‍ നിന്ന് അപകടമുണ്ടാകാതെ തലനാരിഴയ്ക്കാണ് കാതറിൻ രക്ഷപെട്ടത്. ഭയന്നോടിയതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കാതറിനെ മുണ്ടക്കയം ഗവ.ആശുപത്രിയില്‍ എത്തിച്ച പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. മുമ്ബ് കാട് കയറ്റിയ കാട്ടാനകളാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നാട്ടില്‍ ഇറങ്ങിയത്. സോളാര്‍ വേലികള്‍ തകര്‍ത്താണ് ആനകള്‍ കൃഷിയിടങ്ങളിലേക്ക് എത്തിയത്. പേരിനുമാത്രം വേലികള്‍ സ്ഥാപിച്ച് തടിയൂരുന്ന വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മേഖലയില്‍ ആനക്കൂട്ടം വ്യാപകമായി കൃഷിനാശവും വരുത്തി.ജോമോൻ പഴയതോട്, ജോസ് മേക്കരശ്ശേരി,മാത്യു തുണ്ടിയില്‍, മൊയ്തീൻ മേക്കല്‍, നോര്‍ബി പുന്നന്താനം, തങ്കച്ചൻ തച്ചൂര്, സെബിൻ പന്തിരുവേലിയില്‍, ബിൻസി ചെന്നാട്ട്, ആല്‍ബിൻ പാലക്കുടി, പുലിക്കുന്ന സ്വദേശി ഉല്ലാസ് പാറക്കല്‍, എന്നിവരുടെ കൃഷികളാണ് കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.