താഴത്തങ്ങാടിയിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സാലി മരിച്ചു; മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 40 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം
ക്രൈം ഡെസ്‌ക്
കോട്ടയം: താഴത്തങ്ങാടിയിൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് 40 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് സാലി മരിച്ചു. താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി(65)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ജൂൺ ഒന്നിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലി കഴിഞ്ഞ നാൽപ്പതു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലാണ് സാലി കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സാലിയുടെ മരണം സ്ഥിരീകരിച്ചത്. ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ താഴത്തങ്ങാടി പാറപ്പാടം ക്ഷേത്രത്തിനു സമീപത്തെ വീടിനുള്ളിൽ വച്ചാണ് മുഹമ്മദ് സാലിയ്ക്കു തലയ്ക്കടിയേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയെ അന്നു തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാലിയുടെ ഭാര്യ ഷീബ സംഭവ ദിവസം തന്നെ
ഭാര്യ ഷീബ (60) വീടിനുള്ളിൽ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ബിലാലിന്റെ മാനസിക നില പരിശോധിക്കാൻ കോടതി ഉത്തരവിട്ട ദിവസം തന്നെയാണ് സാലിയുടെ മരണം സംഭവിച്ചിരിക്കുന്നത്.
സാലിയുടെ കബറടക്കം ജൂലായി 11 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കോട്ടയം താജ് ജുമാ മസ്ജിദിൽ നടക്കും. മകൾ- ഷാനി, മരുകമൻ – കോതമംഗലം തേലക്കാട്ട് സുധീർ.