തട്ടിയും മുട്ടിയും നിൽക്കും: തരം കിട്ടിയാൽ ചിത്രവും വീഡിയോയിലാക്കും: അടിമാലിയിലെ ലതാ ദേവിയുടെ ഹണി ട്രാപ്പ് കെണിയിൽ കുടുങ്ങിയവർ നിരവധി: പിന്നിൽ റിട്ട.ഡി വൈ.എസ്.പിയും
ക്രൈം ഡെസ്ക്
മൂന്നാർ: തട്ടിയും മുട്ടിയും തലോയിടും ആരുമായും അടുപ്പം സ്ഥാപിക്കാനും ആരെയും വരുതിയിലാക്കാനും പ്രത്യേകമായ കഴിവുണ്ടായിരുന്നു ലതാദേവിയ്ക്ക്. ആ കഴിവ് തന്നെയാണ് ലതാദേവി അടിമാലിയിൽ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ പുറത്തെടുത്തതും. വ്യാപാരിയെ മാത്രമല്ല, അടിമാലിയിലും ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് സംഘം മാസങ്ങളോളമായി വിലസിയിരുന്നതായി പൊലീസ് കണ്ടെത്തി. ലോക്ക് ഡൗൺ സമയത്ത് പോലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തുകയായിരുന്നു.
ഇത്തരത്തിൽ നിരവധി ആളുകളാണ് പ്രദേശത്ത് അടക്കം ഈ തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങിയതെന്ന നിർണ്ണായക സൂചനകളും പുറത്തു വന്നിട്ടുണ്ട്. സംഘത്തിൽ ഒരു റിട്ട.ഡിവൈ.എസ്.പിയുണ്ടെന്നും ഇയാളാണ് സംഘത്തെ നിയന്ത്രിക്കുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചു കൃത്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയതായിട്ടാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. അടിമാലിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷകനും ഒരു സ്ത്രീയുമുള്‍പ്പെടെ നാലു പേരെ ഇന്നലെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് സംഘം പരാതിക്കാരനില്‍ നിന്നു പണം തട്ടിയതിനു പുറമെ ഒപ്പിട്ട ചെക്കുകളും മുദ്രപത്രവും കൈക്കലാക്കി.
അടിമാലി കത്തിപ്പാറ സ്വദേശിനി ലതാദേവി(32), അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനുമായ മറ്റപ്പിള്ളില്‍ ബെന്നി മാത്യു(56), അടിമാലി പടികപ്പ് സ്വദേശികളായ ചവറ്റുകുഴിയില്‍ ഷൈജന്‍ (43), മുഹമ്മദെന്നു വിളിക്കുന്ന തട്ടായത്ത് വീട്ടില്‍ ഷമീര്‍ (38) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സ്ഥലക്കച്ചവടമെന്നും മറ്റും പറഞ്ഞ് പുരുഷന്മാരെ സമീപിക്കുകയും അവരോട് അടുത്ത് ഇടപഴകുകയുമാണ് ആദ്യ പടി. ഇതിനിടയില്‍ അവരറിയാതെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കും. ആളുമായി ഒപ്പമുണ്ടായിരുന്നു എന്നു സ്ഥാപിക്കാനാണ് ഇങ്ങനെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.
തുടര്‍ന്ന് ഇരയെ സമീപിച്ചു പീഡിപ്പിച്ചെന്നു പരാതി നല്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് തന്ത്രം. സാധാരണക്കാര്‍ ഈ ഭീഷണിയില്‍ തകരും. പണം കൊടുക്കും. ഇതോടെ ഇവര്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് രീതി.
അടിമാലി സംഭവവുമായി ബന്ധപ്പെട്ടു പോലീസ് നല്കുന്ന വിവരമിങ്ങനെ: കേസിലെ ഒന്നാംപ്രതിയായ ലതാദേവിയാണ് കഴിഞ്ഞ ജനുവരിയില്‍ സ്ഥലക്കച്ചവട ബ്രോക്കറെന്ന നിലയില്‍ തട്ടിപ്പുമായി ആദ്യം പരാതിക്കാരനായ വ്യാപാരിയെ സമീപിച്ചത്. അടുത്ത് ഇടപഴകിയ ലതാദേവി അദ്ദേഹം അറിയാതെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
തുടര്‍ന്ന് റിട്ട.ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയ ഒരാള്‍ പരാതിക്കാരന്റെ ഫോണില്‍ വിളിച്ചു ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ചു പോലീസില്‍ പരാതി നല്‍കുമെന്നും ഇതൊഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. കേസിലെ രണ്ടാം പ്രതിയായ അഡ്വ.ബെന്നി മാത്യുവിന്റെ പക്കല്‍ പണം ഏല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം.
ഇതനുസരിച്ച് പരാതിക്കാരനായ വ്യാപാരി എഴുപതിനായിരം രൂപ ബെന്നിമാത്യുവിന്റെ ഓഫീസില്‍ എത്തിച്ചു. പണം കൈപ്പറ്റിയ ഇദ്ദേഹം ഒരു ലക്ഷവും ഒന്നരലക്ഷവും തുക രേഖപ്പെടുത്തിയ രണ്ടു ചെക്കുകള്‍ പരാതിക്കാരനില്‍ നിന്നും ഒപ്പിട്ട് വാങ്ങുകയും ചെയ്തു.
ദിവസങ്ങള്‍ക്കു ശേഷം കേസിലെ നാലാംപ്രതി ഷമീര്‍ പരാതിക്കാരനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൂടി ഒപ്പിട്ട് വാങ്ങി ബെന്നി മാത്യുവിനെ ഏല്‍പ്പിച്ചു.ഇതിനു പുറമെ കേസിലെ മൂന്നാംപ്രതിയായ ഷൈജന്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി 60,000 രൂപയും തട്ടിയെടുത്തു. നല്കിയ പണത്തിനു പുറമെ കൂടുതല്‍ പണമാവശ്യപ്പെട്ട സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ വ്യാപാരി പോലീസില്‍ പരാതി നല്‍കിയതെന്നാണ് സൂചന.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ നാലംഗസംഘം പിടിയിലാവുകയായിരുന്നു. പിടിയിലായവരുമായി ബന്ധപ്പെട്ട് മറ്റൊരു പരാതികൂടി അടിമാലി പോലീസിനു ലഭിച്ചതായി സൂചനയുണ്ട്.കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സമാന രീതിയില്‍ വേറെയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് അടിമാലി സിഐ അനില്‍ ജോര്‍ജ് പറഞ്ഞു.