നീട്ടി വളര്‍ത്തിയിരുന്ന മുടി പിതാവ് ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി വെട്ടിപ്പിച്ചു; പ്ലസ് വൺ വിദ്യാർത്ഥി കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചു
സ്വന്തം ലേഖകൻ
പെരുമ്പാവൂര്‍: ഒക്കല്‍ കാരിക്കോട് എടത്തല വീട്ടില്‍ ഡെന്നീസിന്റെ മകന്‍ എര്‍വിനെ (16) കിടപ്പുമുറിയിലെ ജനല്‍ക്കമ്ബിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
എര്‍വിന്‍ നീട്ടി വളര്‍ത്തിയിരുന്ന മുടി ചെന്നൈയിലെ ജോലിസ്ഥലത്തു നിന്നെത്തിയ പിതാവ് ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി വെട്ടിപ്പിച്ചിരുന്നു. ഇതിലെ മനോവിഷമത്താലാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്നു പറയപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എര്‍വിനെ ഒരു മണിക്കൂര്‍ കഴിഞ്ഞും കാണാത്തതിനാല്‍ വീട്ടുകാര്‍ കതകില്‍ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനല്‍ കര്‍ട്ടന്റെ ചരടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
താന്നിപ്പുഴ അനിതാ വിദ്യാലയം സ്‌കൂളില്‍ നിന്ന് എല്ലാ വിഷയത്തിനും എപ്‌ളസ് നേടിയാണ് എര്‍വിന്‍ പത്താം ക്ലാസ് വിജയിച്ചത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വല്ലം ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
അങ്കമാലി വിദ്യാജ്യോതി സ്‌കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഷിജി. സഹോദരി: ഐറിന്‍.