play-sharp-fill
ഹൈക്കോടതി നിലപാട് കോണ്‍ഗ്രസ്സിനുള്ള തിരിച്ചടി: സ്റ്റീഫന്‍ ജോര്‍ജ്

ഹൈക്കോടതി നിലപാട് കോണ്‍ഗ്രസ്സിനുള്ള തിരിച്ചടി: സ്റ്റീഫന്‍ ജോര്‍ജ്

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന്റെ പേരില്‍ സഞ്ജു സക്കറിയ എന്ന പ്രതിയുടെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതോടെ കൂട്ടുപ്രതിയായ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്.

ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വിധി. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന അപേക്ഷ തള്ളിയതോടെ ഏറ്റവും ഒടുവിലായി പ്രതി കോട്ടയത്ത് പത്രസമ്മേളനത്തിലൂടെ നടത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.


സ്ത്രീകള്‍, കുട്ടികള്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ഏതൊരാളിനേയും സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്ന രീതി നമ്മുടെ സംസ്‌ക്കാരത്തിന് യോജിക്കുന്നതല്ല എന്നതുകൊണ്ടാണ് തുടര്‍ച്ചയായി ഇത്തരം അധിക്ഷേപങ്ങള്‍ ഉണ്ടായപ്പോള്‍ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ തുടര്‍ന്നും ഈ കേസുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണങ്ങളും വ്യക്തിഹത്യയും ആവര്‍ത്തിക്കുന്നതിനാണ് പ്രതി ശ്രമിച്ചത്.

കെ.എം മാണി സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള പകയാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേരാത്ത വിധത്തില്‍ ഈ നടപടികളെ പരസ്യമായി ന്യായീകരിക്കുകയും പ്രതിയെ എന്തുവിലകൊടുത്തും സംരക്ഷിക്കും എന്നുള്ള നിലപാടാണ് ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിച്ചത്.

കേരളാ കോണ്‍ഗ്രസ്സ് (എം) നെ വേട്ടയാടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനുള്ള തിരിച്ചടി കൂടിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.