കാലവർഷക്കെടുതി; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; നാളെയോടെ മഴയുടെ തീവ്രത കുറയുമെന്ന് പ്രവചനം; സംസ്ഥാനത്ത് ഇതുവരെ എട്ട് മരണം
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മധ്യ, വടക്കൻ ജില്ലകളില്‍ പരക്കെ നാശം.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ പുഴകര കവിഞ്ഞ് വീടുകള്‍ വെള്ളത്തിലായി. കുട്ടനാടും ജല നിരപ്പ് ഉയരുകയാണ്. ആലപ്പുഴയിലും കണ്ണൂരിലും രണ്ടുപേര്‍ മരിച്ചു. തൃശൂരില്‍ ചുഴലിയില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപൊത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴ വ്യാഴംകൂടി തുടരുമെന്നും തുടര്‍ന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. എന്നാല്‍, വടക്കൻ കേരളത്തില്‍ അടുത്ത രണ്ടുമൂന്ന് ദിവസംകൂടി ശക്തമായ മഴ തുടരും.
സംസ്ഥാനത്താകെ 64 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 264 കുടുംബത്തിലെ 1154 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. 14 വീട് പൂര്‍ണമായും 398 വീട് ഭാഗികമായും തകര്‍ന്നു.
തീരദേശത്ത് കടല്‍ക്ഷോഭം ശക്തമാണ്. ആലപ്പുഴയില്‍ കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പാനദിയിലും മണിമലയാറ്റിലും അച്ചൻകോവില്‍ ആറ്റിലും ജലനിരപ്പ് ഉയരുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പാര്യക്കാടൻ പാടശേഖരത്ത് മടവീണു.