ചമ്പക്കരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; തലേദിവസം പാഴ്സല്‍ വന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം, മാനസികാസ്വാസ്ഥ്യത്തിന് കഴിച്ചിരുന്ന മരുന്ന് ഒരുമാസമായി മുടങ്ങി; എഴുപത്തിയഞ്ചുകാരിയായ അച്ചാമ്മയെ അതിക്രൂരമായി തലയില്‍ പലവട്ടം വെട്ടി കൊലപ്പെടെത്തിയെന്ന് പ്രതിയുടെ മൊഴി ; പോലീസ് പ്രതിയെ കീഴ്പ്പെടുത്തിയത് മുളകുവെള്ളം തളിച്ച്
സ്വന്തം ലേഖകൻ
കൊച്ചി: ചമ്പക്കരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മകന്‍ വിനോദ് എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തത് വളരെ പണിപ്പെട്ടാണ്.
ഡിപ്രഷന്‍മൂലം മാനസിക നിയന്ത്രണം വിട്ടതാണ് കൊലപാതക കാരണമെന്നാണ് പ്രതിയുടെ മൊഴി. തിരുവല്ല സ്വദേശിനി അച്ചാമ്മ എബ്രഹാമാണ് കൊല്ലപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചമ്പക്കരയിലെ ഫ്ലാറ്റില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞപ്പോള്‍ ബഹളം കേട്ട നാട്ടുകാരാണ് വാര്‍ഡ് കൗണ്‍സിലറെ വിളിച്ച് സഹായം തേടിയത്. കൗണ്‍സിലര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസിനോട് പ്രശ്നമൊന്നുമില്ലെന്നായിരുന്നു വിനോദ് നല്‍കിയ മറുപടി.
മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പ്രശ്നമില്ലെന്നും അച്ചാമ്മയും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മടങ്ങി. അഞ്ചുമണിയോടെ അച്ചാമ്മയുടെ നിലവിളി കേട്ടുവെന്ന് നാട്ടുകാര്‍ കൗണ്‍സിലറെ അറിയിച്ചു.
നിലവിളി കേട്ടസമയത്ത് കൊലപാതകം നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. തലേദിവസം പാഴ്സല്‍ വന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
പൊലീസെത്തിയെങ്കിലും വിനോദ് വാതില്‍ തുറക്കാന്‍ തയാറായില്ല. ഇതിനിടെ വീട്ടുപകരണങ്ങളെല്ലാം അടിച്ചു തകര്‍ത്തു. വെട്ടുകത്തിയുമായി നിന്ന വിനോദ് ഫാനും ടി.വിയുമെല്ലാം തകര്‍ത്തു.
വാതിലിന് സമീപം ഗ്യാസ് സിലിണ്ടര്‍ വച്ചിരുന്നത് പ്രതിസന്ധിയുണ്ടാക്കി. ഒടുവില്‍ അഗ്നിശമനസേനയുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന പൊലീസ് മുളകുവെള്ളമൊഴിച്ചശേഷം വിനോദിനെ കീഴ്പ്പെടുത്തി.
മാനസികാസ്വാസ്ഥ്യത്തിന് കഴിച്ചിരുന്ന മരുന്ന് ഒരുമാസമായി മുടങ്ങിയെന്ന് വിനോദ് പൊലീസിന് മൊഴി നല്‍കി. ഇതാണ് അക്രമാസക്തനാകാന്‍ കാരണമെന്നാണ് പ്രതിയുടെ മൊഴി.
ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ഇന്ന് നടക്കും. അഭിഭാഷകനായിരുന്ന വിനോദ് എബ്രഹാം ഇന്നലെ വൈകീട്ടോടെയാണ് എഴുപത്തിയഞ്ചുകാരിയായ അച്ചാമ്മയെ അതിക്രൂരമായി തലയില്‍ പലവട്ടം വെട്ടിക്കൊലപ്പെടുത്തിയത്.