ഇങ്ങ് അക്ഷര നഗരിയിൽ മാത്രമല്ല,അങ്ങ് സാംസ്‌കാരിക നഗരിയിലുമുണ്ട് പൂർത്തിയാകാത്ത ആകാശപാത…

ഇങ്ങ് അക്ഷര നഗരിയിൽ മാത്രമല്ല,അങ്ങ് സാംസ്‌കാരിക നഗരിയിലുമുണ്ട് പൂർത്തിയാകാത്ത ആകാശപാത…

അക്ഷര നഗരിയായ കോട്ടയത്ത് ആർക്കും പ്രയോജനമില്ലാത്ത ആകാശപാത പകുതിവഴിയിൽ നിൽക്കുമ്പോൾ,സാംസ്‌കാരിക നഗരിയായ തൃശ്ശൂരിലും ഒരു ആകാശ പാത യാഥാർഥ്യമാകാതെ നിർമ്മാണം പാതിവഴിയിലായി കിടക്കുന്നു.തൃശ്ശൂരിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിർമ്മാണം ആരംഭിച്ച ശക്തൻ നഗറിലെ ആകാശപാതയാണ് ഇനിയും പൂർത്തിയാകാത്തത്.മൂന്നു വർഷങ്ങൾക്ക് മുൻപാരംഭിച്ച ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല.ഈ പ്രവർത്തികൾ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം.

അമൃത് പദ്ധതിയുടെ ഭാഗമായാണ് 5.74 കോടി രൂപ ചിലവഴിച്ച് തൃശ്ശൂരിൽ ആകാശപാത നിർമ്മിക്കുന്നത്.പദ്ധതി വിഹിതത്തിൽ 50% കേന്ദ്ര സർക്കാരും 30% സംസ്ഥാന സർക്കാരും 20% തൃശൂർ കോർപറേഷനും വഹിക്കണമെന്നാണ് വ്യവസ്ഥ.2019 നവംബറിൽ തറക്കലിടുമ്പോൾ പദ്ധതി എട്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന അധികൃതരുടെ വാക്കാണ് പാഴ്വാക്കായത്.പഴയ പട്ടാളം റോഡ് ശക്തൻ,തമ്പുരാൻ നഗർ റോഡ്,വെസ്റ്റ് റിങ് റോഡ്,ഹൈ റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് ആകാശപാത വിഭാവനം ചെയ്തിട്ടുള്ളത്.ആകാശപാതയുടെ ഗർഡറുകൾ സ്ഥാപിക്കുന്ന പണികൾ കഴിഞ്ഞ ജൂണിൽ പൂർത്തിയായിരുന്നു.അന്ന് പദ്ധതി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും അതും നടപ്പിലായില്ല.കോവിഡിനെ തുടർന്നാണ് പദ്ധതിയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നാണ് കോർപറേഷന്റെ വാദം.

കോട്ടയത്തെ ആകാശപാത നിർമ്മാണം കോടതികയറിക്കഴിഞ്ഞു.എന്നാൽ തൃശ്ശൂരിൽ പേരിന് ചില നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തിയായതിനു ശേഷം മാത്രമേ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയുള്ളൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.ഇതിനായുള്ള എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്നാണ് കോർപറേഷന്റെ അവകാശവാദം.എന്തായാലും കോട്ടയത്തെ ഒരു വഴിക്കായ ആകാശപാത നിർമ്മാണം പോലെയാകാതെ തൃശ്ശൂരിൽ വൈകിയാണെങ്കിലും ആകാശപാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് തൃശൂർ നിവാസികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group