കൊവിഡിന് പിന്നാലെ ജില്ലയിൽ സിക്കയും: കോട്ടയം ജില്ലയിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വൈറസ് പഠനത്തിനു പോയ ആരോഗ്യ പ്രവർത്തകയ്ക്ക്

കൊവിഡിന് പിന്നാലെ ജില്ലയിൽ സിക്കയും: കോട്ടയം ജില്ലയിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വൈറസ് പഠനത്തിനു പോയ ആരോഗ്യ പ്രവർത്തകയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം ബാധിച്ചത്.

ജില്ലയിൽ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച്ച(ജൂലൈ 19) രോഗ ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ച് നിരീക്ഷിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. രോഗിയുടെ താമസസ്ഥലത്തിൻറെ സമീപ മേഖലകളിൽ ആളുകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരുന്നു. ഈ മേഖലയിൽ കൊതുകിൻറെ ഉറവിടങ്ങൾ നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികളും ഊർജ്ജിതമാക്കി.

നേരിയ പനി, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. ചിലരിൽ കണ്ണുകളിൽ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങൾ രണ്ടു മുതൽ ഏഴു ദിവസം വരെ നീണ്ടുനിൽക്കാം.

സ്ത്രീകൾക്ക് ഗർഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളിൽ സിക്ക വൈറസ് ബാധിച്ചാൽ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥക്ക് കാരണമായേക്കും.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിർമാർജ്ജനം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.

വീടുകളുടെ സൺ ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങൾ, ചെടിച്ചട്ടികൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്ളഷ് ടാങ്കുകൾ, ക്ലോസെറ്റുകൾ തുടങ്ങിവയിലൊന്നും വെള്ളം കൂടുതൽ ദിവസം കെട്ടിനിന്ന് കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.