സ്കൂൾ ബസിൻറെ എമർജൻസി വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ് എൽകെജി വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; സ്കൂൾ അധികൃതർക്കും ഡ്രൈവർക്കും വീഴ്ച പറ്റിയെന്നു മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ
കടുത്തുരുത്തി: ഓടികൊണ്ടിരുന്ന സ്കൂൾ ബസിൻറെ എമർജൻസി വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ് എൽകെജി വിദ്യാർഥിക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്.
അപകടത്തിൽ സ്കൂൾ അധികൃതർക്കും ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും ഗുരുതര വീഴ്ച പറ്റിയെന്ന് മോട്ടോർ വാഹന വകുപ്പ്. കടുത്തുരുത്തി കയ്യാലയ്ക്കൽ അനിൽ അരവിന്ദാക്ഷൻറെ മകൻ അദ്വൈതി (മൂന്നര) നാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി- പെരുവ റോഡിൽ മങ്ങാട് ഷാപ്പുംപടി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സ്കൂൾ ബസിൻറെ എമർജൻസി വാതിലിൻറെ സുരക്ഷയ്ക്കായുള്ള കവചം പൊട്ടിയ നിലയിലായിരുന്നുവെന്ന് കണ്ടെത്തി.കെഎസ് പുരത്ത് പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ് അദ്വൈത്.
ബസിൻറെ എമർജൻസി ഡോറിൻറെ സംരക്ഷണ കവചം മാറ്റിയതിനു ശേഷം വാഹനം വൈക്കം ജോയിൻറ് ആർടിഒയ്ക്കു മുന്പിൽ ഹാജരാക്കണം. പരിശോധന നടത്തി അനുമതി വാങ്ങിയ ശേഷമെ ബസ് സർവീസ് നടത്താവൂയെന്ന് കാണിച്ചു ഉദ്യോഗസ്ഥർ സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഡ്രൈവറോട് അപകടം സംബന്ധിച്ചു വിശദീകരണം നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
ഇതിനു ശേഷമേ ഡ്രൈവർക്കെതിരേ നടപടി വേണമോയെന്ന കാര്യം തീരുമാനിക്കൂവെന്ന് വൈക്കം ജോയിൻറ് ആർടിഒ ഇൻചാർജ് പി.ജി. കിഷോർ പറഞ്ഞു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.വി. വിവേകാനന്ദ്, എം.സി. റിച്ചാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പരിശോധിച്ചത്. അപകടത്തിൽ കുട്ടിയുടെ മുഖത്തിനും കൈ, കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.