സർക്കാരിന് വീണ്ടും തിരിച്ചടി:ഖാദർ കമ്മീഷൻ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

സർക്കാരിന് വീണ്ടും തിരിച്ചടി:ഖാദർ കമ്മീഷൻ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടി നൽകി ഖാദർ കമ്മീഷൻ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷൻ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച തുടർനടപടികളാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയർസെക്കൻഡറി അധ്യാപകരും ഹെഡ്മാസ്റ്റർമാരും നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സർക്കാർ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതോടെ സാധാരണഗതിയിൽ ഈ പരിഷ്‌കാരമെല്ലാം അസാധുവാകും. ഹൈക്കോടതി വിധിയിൽ ഈ നിയമനങ്ങളും പരിഷ്‌കാരങ്ങൾക്കും കൂടി സ്റ്റേയുണ്ടോ എന്ന കാര്യം വ്യക്തമല്ല. നിയമസഭയിൽ ആലോചിക്കാതെയും സർവകക്ഷിയോഗം വിളിച്ചു ചേർക്കാതെയും വിദ്യാഭ്യാസരംഗത്ത് ഇത്ര വലിയ പരിഷ്‌കരണം കൊണ്ടു വന്ന സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷവും പ്രതിപക്ഷ അധ്യാപകസംഘടനകളും തുടക്കം തൊട്ടെ സമരരംഗത്തുണ്ട്. ഖാദർ കമ്മീഷൻ പരിഷ്‌കാരങ്ങൾക്കെതിരെ അധ്യാപകസംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് യുഡിഎഫ് നേരത്തെ തന്നെ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മീഷൻ. ഡോ.എം.എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് അവ നടപ്പാക്കുന്നിന് മാർഗ്ഗനിർദേശം നൽകാനായി ഖാദർ കമ്മീഷന് രൂപം നൽകിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദർ കമ്മീഷൻറെ പ്രധാനശുപാർശ. സംസ്ഥാനത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണമെന്നും ഇതിൻറെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയർത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തന ഘടകം സ്‌കൂളായിരിക്കും. ഒരു സ്‌കൂളിന് ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാകൂ. മുഴുവൻ വൊക്കേഷണൽ ഹയർസെക്കൻററി സ്‌കൂളുകളും സെക്കൻററി സ്‌കൂളുകളായി മാറ്റണം. യുപി,ഹൈസ്‌കൂൾ,സ്ഥാപന മേധാവികൾ പ്രിൻസിപ്പാൾ എന്ന പേരിൽ ആയിരിക്കണം. പ്രിൻസിപ്പാൾ (സെക്കൻററി), പ്രിൻസിപ്പാൾ (ലോവർ സെക്കൻററി), പ്രിൻസിപ്പാൾ (പ്രൈമറി), പ്രിൻസിപ്പാൾ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനർനാമകരണം..ഇവയെല്ലാമാണ് ഖാദർ കമ്മീഷൻ റിപ്പോർട്ടിലെ മറ്റു പ്രധാന ശുപാർശകൾ.