ഒടുവില്‍ സന്ദീപ് വാരിയര്‍ ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ചു; പിന്മാറ്റം ബി.ജെ.പി എതിര്‍പ്പിനെ തുടര്‍ന്ന്; അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്ന് വിശദീകരണം
സ്വന്തം ലേഖകൻ
പാലക്കാട്: ഹലാൽ ഭക്ഷണ വിവാദത്തിൽ പരസ്യമായി രംഗത്തുവന്ന ബി.ജെ.പി വക്താവ് സന്ദീപ് വാരിയര്‍ ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ചു.
പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക്, അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു എന്നാണ് സന്ദീപ് ഇതിന് നല്‍കുന്ന വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘ്പരിവാര്‍ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുന്നതിനിടെ സന്ദീപ് വാര്യര്‍ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നത് ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറിക്കാണ് ഇടയാക്കിയത്. സന്ദീപിനെ തള്ളി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നു. ഇതേതുടര്‍ന്നാണ് തന്‍റെ പോസ്റ്റ് പിന്‍വലിച്ചത്.
ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്ബത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത് എന്നും ആഹ്വാനം ചെയ്തിരുന്നു.
സന്ദീപിന്‍റെ ആദ്യ ഫേസ്ബുക് പോസ്റ്റ്:
വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ.
ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്ബത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്. മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍ , അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്… ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല … അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.
ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓര്‍ക്കണം. ഓര്‍ത്താല്‍ നല്ലത്. ഇന്ത്യന്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ചെറുതുരുത്തിയിലെ അബ്ദുല്‍ സലാമിക്കയുടെ ഹോട്ടല്‍ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.
ആദ്യ പോസ്റ്റ് പിന്‍വലിച്ച് കൊണ്ട് ഇട്ട വിശദീകരണ കുറിപ്പ്:
കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറന്‍റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു. ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്‍റെ ഉടമസ്ഥന്‍ ശ്രീ സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടത്. (ലിങ്ക് താഴെ)
എന്നാല്‍ എന്‍റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു.