രണ്ടില ചോദിച്ചിട്ട് തന്നില്ലെന്നു ജോസ് കെ മാണി ; തന്റെ നേതൃത്വം അംഗീകരിച്ചാൽ തരാമെന്ന് പി ജെ ജോസഫ്

രണ്ടില ചോദിച്ചിട്ട് തന്നില്ലെന്നു ജോസ് കെ മാണി ; തന്റെ നേതൃത്വം അംഗീകരിച്ചാൽ തരാമെന്ന് പി ജെ ജോസഫ്

സ്വന്തം ലേഖിക

പാലാ: ജോസ് കെ മാണി പക്ഷം തൻറെ നേതൃത്വം അംഗീകരിച്ചാൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം നൽകാമെന്ന നിലപാടിലുറച്ച് കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. ജോസ് പക്ഷം വേണ്ട വിധത്തിൽ തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ജോസഫ് പറയുന്നത്. യുഡിഎഫ് നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും രണ്ടില ചിഹ്നം ലഭിക്കാത്തതിൽ വേദനയുണ്ടെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.

32 വർഷമായി പാലായിലെ ജനങ്ങൾ കെ എം മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ആ രണ്ടില കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നൽകില്ലെന്ന് വാശി പിടിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നാണ് ജോസ് കെ മാണി പറയുന്നത്. താനും മറ്റ് യുഡിഎഫ് നേതാക്കളും പലവട്ടം ആവശ്യപ്പെട്ടിട്ടും ചിഹ്നം വിട്ടുനൽകില്ലെന്നാണ് ജോസഫ് നിലപാടെടുത്തതെന്നും അദ്ദേഹം പറയുന്നു. ഇത് വൈകാരികതയുടെ കൂടി കാര്യമാണെന്ന നിലപാടിലാണ് ജോസ് പക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തന്നെ ചെയർമാനായി അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് നിലപാട് കടുപ്പിച്ചിരിക്കുകയാണ് പി ജെ ജോസഫ്. തന്നെ ചെയർമാന്റെ ചുമതലയുള്ള വർക്കിംഗ് ചെയർമാന് ആയി അംഗീകരിച്ച് അപേക്ഷ നൽകിയാൽ ചിഹ്നം സംബന്ധിച്ചു തീരുമാനം പുനഃപരിശോധിക്കാം എന്ന് യുഡിഫ് നേതൃത്വത്തെ അറിയിച്ചിരുന്നതായി ജോസഫ് പറഞ്ഞു. ആ രീതിയിലുള്ള നടപടിക്ക് അവർ സന്നദ്ധരാകാത്ത സാഹചര്യത്തിൽ രണ്ടില ചിഹ്നം നൽകാനാകില്ല. സ്ഥാനാർഥി യുഡിഫ് സ്വതന്ത്രനായി മത്സരിക്കണമെന്നും ജോസഫ് പറഞ്ഞു.

അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുമെന്നും രണ്ടില ചിഹ്നത്തിന് വേണ്ടി വേണ്ട വിധത്തിൽ ചോദിച്ചില്ലെന്നുമാണ് പി ജെ ജോസഫ് പറഞ്ഞത്. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ റോഷി അഗസ്റ്റിൻ വിളിച്ചിട്ടുണ്ട്. അതിൽ പങ്കെടുക്കും. എപ്പോൾ വേണമെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയെ നേരിൽക്കാണാൻ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.