കൃഷ്ണനും ക്രിസ്തുവും നബിയും ചേർന്നതാണ് ക്രിസ്‌തീന എന്ന പേര്: വധുവിന്റെ ക്രിസ്ത്യൻ പേരിനെച്ചൊല്ലി വിവാഹ രജിസ്‌ട്രേഷൻ തടഞ്ഞ സംഭവത്തിൽ മാപ്പ് പറഞ്ഞ് തടിയൂരി ഗുരുവായൂര്‍ നഗരസഭ; നവോത്ഥാനം പ്രസംഗിക്കുന്നവരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം

കൃഷ്ണനും ക്രിസ്തുവും നബിയും ചേർന്നതാണ് ക്രിസ്‌തീന എന്ന പേര്: വധുവിന്റെ ക്രിസ്ത്യൻ പേരിനെച്ചൊല്ലി വിവാഹ രജിസ്‌ട്രേഷൻ തടഞ്ഞ സംഭവത്തിൽ മാപ്പ് പറഞ്ഞ് തടിയൂരി ഗുരുവായൂര്‍ നഗരസഭ; നവോത്ഥാനം പ്രസംഗിക്കുന്നവരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിലെ വധുവിന്റെ പേരിനെച്ചൊല്ലിയുള്ള വിവാദത്തിൽ മാപ്പ് പറഞ്ഞ് ഗുരുവായൂര്‍ നഗരസഭാ അധികൃതര്‍. വിവാഹ രജിസ്ട്രേഷന് എത്തിയ ക്രിസ്‌തീന എന്ന യുവതിയോടും ഭർത്താവ് ദീപക് രാജിനോടും മാപ്പ് പറഞ്ഞ നഗരസഭ ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തു. വധുവിന്റെ രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിന്ദുവാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. ദമ്പതികള്‍ക്കു പ്രയാസമുണ്ടായ സാഹചര്യത്തിലാണ് നഗരസഭയ്ക്കുവേണ്ടി വൈസ് ചെയര്‍മാന്‍ കെപി വിനോദ് മാപ്പുപറഞ്ഞത്

കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് ക്രിസ്തീന. എംബ്രസൈസ് എന്നാല്‍ ചക്രവര്‍ത്തിനി. മതേതരത്തിന്റെ ചക്രവര്‍ത്തിനിയെന്നാണ് മകളുടെ പേരുകൊണ്ട് ഉദ്ദേശിച്ചതെന്ന് ക്രിസ്‌തീനയുടെ മാതാവ് ആനന്ദകനകം പറഞ്ഞു. മകള്‍ക്ക് ക്രിസ്തീനയെന്ന് പേരിട്ടത് വിശാലമായ ചിന്തയിലായിരുന്നെന്നും നവോത്ഥാനം പ്രസംഗിക്കുന്നവര്‍ ഭരിക്കുന്ന നഗരസഭയില്‍ നിന്ന ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അഭിഭാഷകയായ ആനന്ദകനകം പറഞ്ഞു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന എംബ്രസൈസ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് ദീപക് രാജിനൊപ്പം തിങ്കളാഴ്ചയാണ് ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹ രജിസ്ട്രേഷന് എത്തിയത്. ക്രിസ്തീനയെന്നത് കിസ്ത്യന്‍പേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഒടുവില്‍ എസ്‌എസ്‌എല്‍സി ബുക്കുമായി അവര്‍ വീണ്ടുമെത്തി. അതില്‍ ഹിന്ദു എന്നുകണ്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക ഒഴിഞ്ഞത്.

24ന് ഗുരുവായൂരിലായിരുന്നു ക്രിസ്റ്റീനയുടെയും ദീപക് രാജിന്റെയും വിവാഹം. കാനഡയില്‍ പൈലറ്റായ ദീപക് രാജിന് അടുത്തയാഴ്ച മടങ്ങേണ്ടതിനാലാണ് എത്രയും വേഗം സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷിച്ചത്.