പൊൻകുന്നം തനിമ ജംഗ്ഷനിലെ മുറുക്കാൻകട നടത്തുന്ന അറുപതുകാരിയുടെ മാല പൊട്ടിച്ച് മോഷ്ടാവ് ; മൂന്നരപവന്റെ സ്വർണമാലയും ലോക്കറ്റുമായി രക്ഷപ്പെട്ട കള്ളനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
പൊൻകുന്നം: കെ.വി.എം.എസ്.-മണ്ണംപ്ലാവ് റോഡില്‍ തനിമ ജംഗ്ഷനിലെ മുറുക്കാൻകട നടത്തുന്ന അറുപതുകാരിയുടെ മാല പൊട്ടിച്ച് മോഷ്ടാവ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. താഴത്തേടത്ത് കോമളവല്ലിയുടെ മൂന്നരപവൻ സ്വർണമാലയും ലോക്കറ്റുമാണ് നഷ്ടപ്പെട്ടത്. ഏതാനും ദിവസമായി കടയില്‍ മുറുക്കാൻ വാങ്ങാനെത്തി പരിചയം സ്ഥാപിച്ചിരുന്നു ഇയാള്‍.
സാധനങ്ങള്‍ എടുത്തുനല്‍കുന്നതിനിടെ മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പൊൻകുന്നം പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്‌കൂട്ടറിന്‍റെ നമ്ബർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രണ്ടുമാസം മുൻപ് പഴയിടത്ത് മുറുക്കാൻകട നടത്തുന്ന വയോധികയുടെ മാല സമാനരീതിയില്‍ പൊട്ടിച്ച് സ്‌കൂട്ടറിലെത്തിയയാള്‍ രക്ഷപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടിടത്തും ഒരാള്‍തന്നെയാണ് മോഷ്ടാവെന്നാണ് സൂചനകളില്‍നിന്ന് സംശയിക്കുന്നത്. ചിറക്കടവിലെ കടയില്‍ ഇയാള്‍ എത്തിയത് കറുത്തനിറമുള്ള ആക്ടീവ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചാണ്. ഇയാളുടെ ഇരുകാലുകളും നീരുവെച്ച് വീർത്ത നിലയിലാണ്. തലയുടെ മുൻഭാഗം കഷണ്ടിയും നരകലർന്ന മുടിയുമാണുള്ളത്. കടകളില്‍ സംശയാസ്പദമായി ഈ ലക്ഷണമുള്ളയാളെ കണ്ടാല്‍ അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചു. ഫോണ്‍: എസ്‌എച്ച്‌ഒ., പൊൻകുന്നം-9497987077, സബ്‌ഇൻസ്‌പെക്ടർ, പൊൻകുന്നം-9497980341.