തല്ലിയാലും ചവിട്ടിയാലും വേണ്ടില്ല കേസ് തെളിയണമെന്ന് ഉന്നതർ; പ്രതി ചത്താൽ തൂങ്ങുന്നത് പാവം പൊലീസുകാർ: പാലക്കാട് മുതൽ പീരുമേടു വരെ കസ്റ്റഡി മരങ്ങണങ്ങളിൽ ബലിയാടായത് പാവം പൊലീസുകാർ; മുകളിലിരുന്ന് ഉത്തരവ് ഇട്ടവർ സേഫായി

തല്ലിയാലും ചവിട്ടിയാലും വേണ്ടില്ല കേസ് തെളിയണമെന്ന് ഉന്നതർ; പ്രതി ചത്താൽ തൂങ്ങുന്നത് പാവം പൊലീസുകാർ: പാലക്കാട് മുതൽ പീരുമേടു വരെ കസ്റ്റഡി മരങ്ങണങ്ങളിൽ ബലിയാടായത് പാവം പൊലീസുകാർ; മുകളിലിരുന്ന് ഉത്തരവ് ഇട്ടവർ സേഫായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാലക്കാട് മുതൽ പീരുമേട് വരെ നീളുന്ന കസ്റ്റഡി മരങ്ങളുടെ പട്ടികയിൽ ബലിയാടാക്കപ്പെട്ടത് പാവം പൊലീസുകാർ മാത്രം..! സമ്പത്ത് വധക്കേസിൽ 14 പൊലീസുകാർ ഇപ്പോഴും ജോലിയില്ലാതെ അലയുമ്പോൾ, കേസിൽ ആരോപണ വിധേയനായ ഉന്നത ഉദ്യോഗസ്ഥൻ സർവീസിൽ നിന്നു വിരമിച്ചത് ഡി.ജി.പിയായാണ്. മറ്റൊരു ഉദ്യോഗസ്ഥനാകട്ടെ സർക്കാർ ചോദിക്കുന്ന പദവി നൽകിയാണ് സർവീസിൽ നില നിർത്തുന്നത്. എസ്.പിയ്ക്കു മുകളിലുള്ള ഉദ്യോഗസ്ഥർ സർക്കാരിന്റെ ആനൂകൂല്യങ്ങൾ പറ്റി സർവീസിൽ സുഖമായി കഴിയുമ്പോൾ, പാവപ്പെട്ട പൊലീസുകാരും സിഐ വരെയുള്ള ഉദ്യോഗസ്ഥരുമാണ് എപ്പോഴും ബലിയാടാകുന്നത്.
2010 പാലക്കാട് ഷീല എന്ന വീട്ടമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ മരിക്കുകയായിരുന്നു. അന്ന് ഉന്നത ഉദ്യേഗസ്ഥരുടെ നിർദേശ പ്രകാരം പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതി കൊല്ലപ്പെട്ടത്. മലമ്പുഴ ജലസേചനവകുപ്പ് ക്വാർട്ടേഴ്സിൽ വച്ച് പൊലീസ് ചോദ്യം ചെയ്യലിനിടെ സമ്പത്ത് കൊല്ലപ്പെട്ടുവെന്നായിരുന്നു സി.ബി.ഐ കേസെടുത്തത്. കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികളാക്കിയ 14 പൊലീസുകാർ മാത്രമാണ് ഇപ്പോഴും സിബിഐ പ്രതിപ്പട്ടികയിൽ ഉള്ളത്. ഉന്നതൻമാരും, മർദിക്കാൻ നിർദേശിച്ചവരും ആരും അന്നും ഇന്നും പ്രതിപ്പട്ടികയിൽ ഇല്ല.
വാരാപ്പുഴയിലെ ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതും ആളുമാറി മർദിച്ചതും എല്ലാം ഉന്നതനായ ടൈഗർ ഫോഴ്‌സ് തലവന്റെ നിർദേശപ്രകാരമായിരുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നു. സാദാപൊലീസുകാർ കേസിൽ കുടുങ്ങി നെട്ടോട്ടം ഓടുമ്പോഴാണ് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് തന്നെ ഇദ്ദേഹം ഇപ്പോഴും സേഫായി തുടരുന്നു.
സംസ്ഥാനത്തെ തന്നെ നടുക്കിയ കെവിൻ കേസിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം അനുസരിച്ച ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബു സർവീസിൽ നിന്നു തെറിച്ചു. ഒപ്പം സ്ഥലം മാറ്റപ്പെട്ട എസ്.പി വി.എം മുഹമ്മദ് റഫീഖ് സുഖമായി സർവീസിൽ കഴിയുന്നു.
ഇപ്പോൾ പീരുമേട്ടിലുണ്ടായ കസ്റ്റഡി മരണത്തിലെയും കഥ വ്യത്യസ്തമല്ല. ഉന്നതനായ പ്രതിയെ രക്ഷിക്കാൻ, അല്ലെങ്കിൽ പ്രതി ഒളിപ്പിച്ചിരിക്കുന്ന പണം കണ്ടെത്താൻ ബലം പ്രയോഗിക്കാൻ തന്നെയാവും സാദാ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന നിർദേശം. മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ അസഭ്യവും അച്ചടക്ക നടപടിയുമാകും ഉണ്ടാകുക. ഈ ടോർച്ചർ താങ്ങാനാവാതെ പൊലീസുകാർ രണ്ടും കൽപ്പിച്ച പ്രതിയ്ക്കു മേൽമൂന്നാം മുറ പ്രയോഗിക്കും. ഫലമോ, പൊലീസുകാരൻ പ്രതിയാവും..!