തേർഡ് ഐ ബ്യൂറോ
കോട്ടയം: കുപ്പിവെള്ളത്തിൽ പേരിൽ കൊടും വിഷം വിറ്റ കമ്പനിയ്ക്കു ജില്ലയിൽ ഒടുവിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പൂട്ട്. കുപ്പിവെള്ളമെന്ന പേരിൽ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കു പോലും കാരണമായേക്കാവുന്ന ഗുരുതരമായ കോപ്പറും ലെഡും അടങ്ങിയ വെള്ളം വിറ്റ കമ്പിയെയാണ് അധികൃതർ അടച്ചു പൂട്ടിയത്. തലയോലപ്പറമ്പിൽ നിർമ്മിക്കുന്ന അക്വാഗ്രീൻ എന്ന കമ്പനിയുടെ ബ്രാൻഡിലുള്ള കുപ്പിവെള്ളത്തിന്റെ വിൽപ്പനയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിൽ നിരോധിച്ചത്. തലയോലപ്പറമ്പ് താഴേപ്പള്ളി റോഡിൽ പ്രവർത്തിക്കുന്ന പെന്റാ അക്വ കമ്പനി നിർമ്മിക്കുന്നതാണ് അക്വാ ഗ്രീൻ എന്ന കുപ്പി വെള്ളം. ഈ കമ്പനിയുടെ കുപ്പിവെള്ളത്തിന്റെ നിർമ്മാണവും , വിതരണവും, സംഭരണവും, വിൽപ്പനയും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ പി.ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് കമ്പനിയുടെ സാമ്പിൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചത്. ഈ സാമ്പിൾ പരിശോധിച്ച ശേഷം ലഭിച്ച ഫലത്തിലാണ് കോപ്പറിന്റെയും ലെഡിന്റെയും അംശം കൂടുതൽ കണ്ടെത്തിയത്. ഈ കമ്പനി നിലവിൽ വിപണിയിൽ ഇറക്കിയിട്ടുള്ള മുഴുവൻ കുപ്പികളും തിരികെ വിളിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന രീതിയിലുള്ള സാധനങ്ങളാണ് വെള്ളത്തിൽ അടങ്ങിയിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പോലും കാരണമായേക്കാവുന്ന വെള്ളത്തിന്റെ വിൽപ്പന എവിടെയെങ്കിലും നടക്കുന്നത് കണ്ടാൽ ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പരാതി നൽകാവുന്നതാണ്. ഫോൺ – 8943346185, 7593873354, 0481 2564677.