
തേർഡ് ഐ ബ്യൂറോ
കോട്ടയം: എറണാകുളം കുറുപ്പംപടിയിലെ കടകുത്തിത്തുറന്ന് 400 കിലോ റബർഷീപ്പും 4500 രൂപയും മോഷ്ടിച്ചു സ്ഥലം വിട്ട അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ മൂന്നു പേർ കടുത്തുരുത്തിയിൽ പിടിയിൽ. ഇടുക്കി തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടിൽ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടിൽ ജോൺസൺ (30), കോലഞ്ചേരി വാണിക്കാട്ടിൽ വീട്ടിൽ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി.എസ് ബിനുവും എസ്.ഐ ടി.എസ് റെനീഷും ചേർന്നു അറസ്റ്റ് ചെയ്തത്.
കടുത്തുരുത്തിയിലും പരിസര പ്രദേശത്തും കഴിഞ്ഞ ദിവസങ്ങളിൽ മോഷണവും, ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവവും വ്യാപകമായി നടന്നിരുന്നു. ഇതിനു പിന്നാലെ പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബൈക്കിലും ജീപ്പിലുമായി 24 മണിക്കൂറും കടുത്തുരുത്തി പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഗ്രേഡ് എസ്.ഐ അനിൽകുമാറും, സിവിൽ പൊലീസ് ഓഫിസർമാരായ മഹേശനും , സുനിലും അടങ്ങുന്ന സംഘം മൂന്നംഗ സംഘത്തെ കണ്ടത്. തുടർന്നു, ഇവരെ വിളിച്ചു ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് മൂന്നു പേരും അൻപതോളം കേസുകളിൽ പ്രതികളാണ് എന്നു കണ്ടെത്തിയത്.
തുടർന്നു, കുറുപ്പൻപടി പൊലീസുമായി ബന്ധപ്പെട്ട് ശേഷം ഇവരെ കൈമാറി. എറണാകുളം ജില്ലയിലെ കുറുപ്പംപടി, പെരുമ്പാവൂർ, പുത്തൻകുരിശ്, കരിങ്കുന്നം, കോടനാട്, പത്തിമറ്റം മൂവാറ്റുപുഴ സ്റ്റേഷനുകളിലെല്ലാം പ്രതികൾക്കു മോഷണക്കേസുകൾ നിലവിലുണ്ട്. ഓരോരുരത്തരും അൻപത് വീതം മോഷണക്കേസുകളിൽ പ്രതികളാണ്. മൂന്നു പേരും സംഘം ചേർന്നാണ് മോഷണം നടത്തുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന തുക വീതം വയ്ക്കുകയും ചെയ്യും.
മഴ തുടങ്ങിയതോടെ മോഷണം ലക്ഷ്യമിട്ടാണ് മൂന്നംഗ സംഘം കോട്ടയം ജില്ലയിൽ എത്തിയതെന്നാണ് സൂചന. മഴക്കാല മോഷണം തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇപ്പോൾ പ്രതികൾ കുടുങ്ങിയിരിക്കുന്നത്.







