ഉറങ്ങിയപ്പോൾ കുഞ്ഞിൻ്റെ കരച്ചില്‍ അസ്വസ്ഥതയുണ്ടാക്കി; നാല് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍; സംഭവം കാഞ്ഞിരപ്പള്ളിയിൽ
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കരച്ചിൽ അസ്വസ്ഥതയുണ്ടാക്കിയെന്ന പേരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെയാണ് (24) അറസ്റ്റ് ചെയ്തത്. കോട്ടയം സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ് ഇവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ശനിയാഴ്ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു-സൂസൻ ദമ്പതിമാരുടെ മകൻ ഇഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടിൽ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം.
അമ്മതന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടിക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നൽകിയതോടെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു.
ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ തളർച്ചയിൽ കിടന്നുറങ്ങുമ്പോൾ കുട്ടിയുടെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കിയതാണ് കൊലപ്പെടുത്താനുള്ള കാരണമെന്നാണ് സൂസൻ പോലീസിന് മൊഴി നൽകിയത്.
യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ പിതാവ്, ചികിത്സിച്ച ഡോക്ടർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പിന്നീടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.