ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക് മുന്നിൽ കുട്ടി പറഞ്ഞത് പഠിപ്പിച്ച് വിട്ട മൊഴി: കുട്ടിയെ ഉപയോഗിച്ച് അമ്മയെ കുടുക്കാൻ ശ്രമിച്ചു: കടയ്ക്കാവൂര്‍ പോക്സോ കേസിന് പിന്നിൽ കുടുംബ കോടതിയിലെ കേസ്

ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക് മുന്നിൽ കുട്ടി പറഞ്ഞത് പഠിപ്പിച്ച് വിട്ട മൊഴി: കുട്ടിയെ ഉപയോഗിച്ച് അമ്മയെ കുടുക്കാൻ ശ്രമിച്ചു: കടയ്ക്കാവൂര്‍ പോക്സോ കേസിന് പിന്നിൽ കുടുംബ കോടതിയിലെ കേസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കടയ്ക്കാവൂര്‍ പോക്സോ കേസിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച വിശദാംശങ്ങൾ പുറത്താകുന്നു. കേസിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും പൊലീസിന്റെ ഒത്താശയോടെ നടന്ന ഗൂഢനീക്കങ്ങളും വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍.

അടിമുടി വൈരുധ്യങ്ങള്‍ നിറഞ്ഞ കേസിന് ആധാരമായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം തന്നെ ഇതിന് തെളിവാണ്. മാതാവിനെതിരെ മൊഴി നല്‍കിയ കുട്ടി കൗണ്‍സിലിങ്ങിനിടെ മുഖത്ത് നോക്കി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റൊരിടത്ത് നോക്കിയാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലതവണ മുഖത്ത് നോക്കി സംസാരിക്കാന്‍ പറഞ്ഞിട്ടും അതിന് തയ്യാറായില്ല. അതിനര്‍ത്ഥം പഠിപ്പിച്ചുവിട്ട കാര്യങ്ങള്‍ അതേ പടി പറഞ്ഞു എന്നതാണ്.

2019 ഡിസംബറില്‍ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവര്‍ഷത്തിനുശേഷം ചൈല്‍ഡ് ലൈന്‍ മുന്നില്‍ മാതാവിനെതിരെ മൊഴി നല്‍കിയത്. നിലവില്‍ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ മോശമായ രീതിയില്‍ മാതാവ് പെരുമാറുന്നതായി മൊഴിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും അറസ്റ്റും ഉണ്ടായത്.

കേസെടുത്ത സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ നടപടിയെ തള്ളിയിട്ടുണ്ടെങ്കിലും കൗണ്‍സിലിങ്ങ് നടത്തിയ ആളുടെ നിലപാടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കൗണ്‍സിലര്‍ കൂടി അറിഞ്ഞുകൊണ്ടാകാം ഈ നീക്കങ്ങള്‍ നടന്നത് എന്നും സംശയിക്കപ്പെടേണ്ട സാഹചര്യമാണുള്ളത്. കൗണ്‍സിലിങ് എന്നത് വെറും മൊഴിയെടുക്കലല്ല. പക്ഷേ ഇവിടെ നടന്നിരിക്കുന്നത് വെറും മൊഴിയെടുക്കലാണ്. കൗണ്‍സിലിങ്ങല്ല എന്നതും വ്യക്തമാണ്.

മൊഴി നല്‍കുന്ന കുട്ടിയോട് കൂടുതല്‍ ചോദ്യങ്ങളിലൂടെ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും അവ്യക്തത ഉണ്ടോ, ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമം നടന്നിട്ടില്ല എന്നത് വ്യക്തമാണ്. കൂടാതെ മുഖത്ത് നോക്കിയല്ല കുട്ടി സംസാരിച്ചത് എന്ന് എഴുതി ചേര്‍ത്തിരിക്കുന്നു. ഇതിനര്‍ത്ഥം പിതാവും അഭിഭാഷകനും പറഞ്ഞുവിട്ട കാര്യങ്ങള്‍ കുട്ടി ആവര്‍ത്തിച്ചു എന്നതാണ്. അത് കൂടുതല്‍ ചോദ്യങ്ങളിലൂടെ തിരിച്ചറിയുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് കൗണ്‍സിലറായിരുന്നു. എന്നാല്‍ ആ കര്‍ത്തവ്യം കൗണ്‍സിലര്‍ നിര്‍വഹിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. അതേസമയം കുട്ടി മുഖത്തുനോക്കിയില്ല എന്നത് ബുദ്ധിപൂര്‍വം റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു.

എഫ്‌ഐആറില്‍ പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടേതെന്ന് എന്തുകൊണ്ട് പറഞ്ഞു എന്നതും സംശയം ജനിപ്പിക്കുന്നതാണ്. കൗണ്‍സിലിങ് നടത്തിയിട്ട് കേസെടുക്കാന്‍ ആവശ്യപ്പെട്ടു എന്നത് പച്ചക്കള്ളമാണെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൗണ്‍സിലിങ് നല്‍കാന്‍ പൊലീസാണ് ആവശ്യപ്പെട്ടതെന്നും പറഞ്ഞിരുന്നു. കുട്ടിയുടെ മൊഴിയടക്കം കേസില്‍ നടന്നതൊക്കെയും ഭര്‍ത്താവും അഭിഭാഷകനും കേസിന്റെ വിജയത്തിന് വേണ്ടി നടത്തിയ നീക്കങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങള്‍.

ചടങ്ങിന് വേണ്ടി പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഒരു കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ടു കൊടുത്തു എന്നതാണ് വ്യക്തമാകുന്നത്. വിവാഹ മോചന കേസില്‍ പിതാവിന് അനുകൂലമായി മാറ്റിത്തീര്‍ക്കാനുള്ള ശ്രമമാകാം ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ പരാതിക്കാരന്‍ യുവതിയുടെ ഭര്‍ത്താവായിട്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പേര് ചേര്‍ത്തതടക്കം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. എന്നിട്ടും എഫ്‌ഐആറില്‍ പിതാവിന്റെ പേരില്‍ കേസെടുത്തു എന്നതിന് പകരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പേര് ചേര്‍ത്തത് ബോധപൂര്‍വമാണ്. കേസിന്റെ വിജയത്തിനായാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ഡിവൈഎസ്‌പിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത് എന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

പൊലീസിന്റെ വീഴ്ച വനിതാ കമ്മിഷനും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റിലായ യുവതിയുടെ ഇളയമകന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തരത്തിലാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്നങ്ങള്‍. മൂന്നു വര്‍ഷമായി കുടുംബം വേര്‍പ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിര്‍ത്തതോടെ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

രണ്ടാം വിവാഹത്തിനു ശേഷം മൂന്നു മക്കളുമായി ഭര്‍ത്താവ് വിദേശത്ത് പോയിരുന്നു. അവിടെവച്ച്‌ മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണ് മൊഴി. രഹസ്യമൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയാണ് അറസ്റ്റെന്ന് പൊലീസും വിശദീകരിക്കുന്നു. എന്നാല്‍ കുടുംബപ്രശ്നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല. പരാതിയുമായി ചെന്നപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.

ആറ്റിങ്ങല്‍ ഡി.വൈ.എസ്‌പി എസ്.വൈ സുരേഷ് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപണമുന്നയിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്ബാകെ ലഭിച്ചിട്ടുണ്ട്. തട്ടത്തുമലയിലുള്ള ഒരു അഭിഭാഷകന്‍ ഇടനിലക്കാരനായാണ് പണം ഡി.വൈ.എസ് പി കൈമാറിയതെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ സിഐക്ക് മേല്‍ ഡി.വൈ.എസ്‌പി യുവതിയെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ സിഐ ഇത് വിസമ്മതിക്കുകയും അവധിയില്‍ പോകുകയും ചെയ്തു. തുടര്‍ന്ന് കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ ഡി.വൈ.എസ്‌പിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ഡിസംബര്‍ 28 ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നായിരുന്നു ആരോപണം.

യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറം ലോകത്തെ അറിയിച്ചതിന് 1 ലക്ഷം രൂപ കൂടി ഡി.വൈ.എസ്‌പിക്ക് യുവതിയുടെ മുന്‍ ഭര്‍ത്താവ് കൈമാറി എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡി.ജി.പി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസി.കമ്മീഷ്ണര്‍ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ഇതോടെ യുവതിയെ മനഃപൂര്‍വ്വം കുടുക്കി ജയിലിലടക്കാന്‍ പൊലീസ് ഒത്താശ ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം നടത്തുന്നത്.

ബി.എസ്.സി വിദ്യാര്‍ത്ഥിനി ആയിരിക്കവെയാണ് ടെമ്ബോ ക്ലീനര്‍ ആയ വ്യക്തി യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. ഇതില്‍ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭര്‍ത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ മാതാവായ സ്ത്രീയുമായി വേറെ താമസമാക്കി. ഇതോടെയാണ് യുവതിയും ഭര്‍ത്താവും തമ്മില്‍ നിയമപ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിനു മുമ്ബ് തന്നെ ഭര്‍ത്താവ് സാമ്ബത്തികം ആവശ്യപ്പെട്ടു യുവതിയെയും മക്കളെയും മര്‍ദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവില്‍ മൂന്ന് മക്കളും പിതാവിനൊപ്പം വിദേശത്താണ്.

നേരത്തെ അതേസമയം എഫ്‌ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേര്‍ത്ത സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതിയും. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് നീക്കം. കൗണ്‍സിലിങ് നല്‍കാന്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ കത്തും പരാതിക്കൊപ്പം നല്‍കും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്‌ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയര്‍ പേഴ്സന്റെ പേരു ചേര്‍ത്തത് നേരത്തെ വിവാദമായിരുന്നു.