മുടി വെട്ടിയതിന് കളിയാക്കി; ചോദ്യം ചെയ്തതോടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ മര്‍ദ്ദിച്ചു; കേസില്‍ ഒരാള്‍ കൂടി പിടിയില്‍

മുടി വെട്ടിയതിന് കളിയാക്കി; ചോദ്യം ചെയ്തതോടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ മര്‍ദ്ദിച്ചു; കേസില്‍ ഒരാള്‍ കൂടി പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ ഒരു പ്രതി കൂടി പിടിയില്‍.

ചേങ്കോട്ടുകോണം സ്വദേശി ദീപു (36) ആണ് പിടിയിലായത്. സംഭവത്തില്‍ ഇതിന് മുന്‍പ് രണ്ടുപേര്‍ പിടിയിലായിരുന്നു. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ജൂണില്‍ കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസിലും 2010 ല്‍ കാട്ടായിക്കോണത്തു നടന്ന കൊലക്കേസിലും കോവളം വിഴിഞ്ഞം കഴക്കൂട്ടം സ്റ്റേഷനുകളിലും ദീപുവിനെതിരെ കേസുകളുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 9 ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് നാലംഗസംഘം ആക്രമിച്ചത്.

സംഭവത്തില്‍ പിരപ്പന്‍കോട് പ്ലാക്കീഴ് ശരണ്യ ഭവനില്‍ അരുണ്‍ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിള വീട്ടില്‍ വിനയന്‍ (28) എന്നിവരെ സംഭവ ദിവസം തന്നെ പോത്തന്‍കോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ബൈക്കിലെത്തിയ രണ്ടു പേര്‍ ആണ്‍കുട്ടിയാണന്ന് കരുതി ആദ്യം പെണ്‍കുട്ടിയെ കളിയാക്കി. ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.

ആക്രമത്തില്‍ കുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റിരുന്നു. നിലത്തുവീണ കുട്ടിയെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ കൂടിയെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഈ വിഷയം നിയമസഭയില്‍ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു.

മുടി വെട്ടിയ രീതിയെ കളിയാക്കിയപ്പോള്‍ പെണ്‍കുട്ടി ചീത്തവിളിക്കുകയും നാലംഗ സംഘത്തിലുണ്ടായിരുന്ന ഒരാളെ ചവിട്ടിയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. അതിന് ശേഷമായ തിരിച്ച്‌ ആക്രമിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്.