ഇന്ത്യൻ വിദ്യാർഥികളുള്ള സ്ഥലങ്ങളിൽ ആക്രമിക്കില്ല; ഇന്ത്യയ്ക്ക് ഉറപ്പ് നൽകി റഷ്യ
സ്വന്തം ലേഖകൻ
യുക്രൈൻ: റഷ്യൻ സൈനികാക്രമണം തുടരുന്നതിനിടെ കാർകീവിലെ ഇന്ത്യൻ വിദ്യാർഥികളുള്ള സ്ഥലങ്ങളിൽ ആക്രമിക്കില്ലെന്ന് റഷ്യ ഇന്ത്യയ്ക്ക് ഉറപ്പ് നൽകി. വിദ്യാർഥികളെ സംരക്ഷിക്കാനും നാട്ടിൽ എത്തിക്കാനും റഷ്യയുമായി ബാക്ക് ചാനൽ ചർച്ചകൾ നടത്തി ഇന്ത്യ.
ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ മനുഷ്യ കവചമാക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രൈനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ വിമാനത്തിൽ കയറ്റി അയക്കാനും തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. റഷ്യൻ സഹകരണത്തിൽ രക്ഷാ ദൗത്യം പൂർത്തിയാക്കാനാകും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ആയിരത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് ഇപ്പോഴും കാർകീവിൽ കുടുങ്ങിക്കിടക്കുന്നത്. അതിർത്തികളിലേക്ക് പോവുന്ന ഇന്ത്യൻ പൗരന്മാരെ ട്രെയിനുകളിൽ കയറാൻ അനുവദിക്കുന്നില്ലെന്നും ട്രെയിനിൽ കയറിപ്പറ്റിയവരെ പുറത്താക്കുന്നു എന്നും പരാതികൾ ഉയരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം ആൺകുട്ടികളെ ട്രെയിനിൽ കയറ്റാൻ സമ്മതിക്കുന്നില്ലെന്നും അവരെ മർദ്ദിക്കുകയാണെന്നുമാണ് വിവരങ്ങൾ. കാർകീവിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പലായനത്തിനാണ് പ്രഥമ പരിഗണന എന്ന് ഇന്ത്യയുടെ യു എൻ അംബാസഡർ തിരുമൂർത്തി അറിയിച്ചു.