ഉപേക്ഷിക്കപ്പെട്ട ഫോണിൽ വ്യാപാരിയുടെ സ്വകാര്യ ചിത്രങ്ങൾ: ചാലക്കുടിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഗുണ്ടാ സംഘം ആവശ്യപ്പെട്ടത് ഒന്നര കോടി: പ്രതികളെ കന്യാകുമാരിയിൽ നിന്നും പൊക്കി കേരള പൊലീസ്
സ്വന്തം ലേഖകൻ
തൃശൂർ: ഗുണ്ടാ മാഫിയ സംഘങ്ങൾ കേരളത്തെ അടക്കി ഭരിക്കുകയാണ്. മാഫിയ സംഘങ്ങളുടെ ഹണി ട്രാപ്പ് അടക്കമുള്ള കേസുകൾ കേരളം കണ്ടതുമാണ്. ഇതിന് സമാനമായ സംഭവമാണ് ഇപ്പോൾ തൃശൂർ ചാലക്കുടിയിലും ഉണ്ടായിരിക്കുന്നത്.
ചാലക്കുടിയിൽ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവനന്തപുരം സ്വദേശികളായ നെല്ലിമൂട് ആദിയന്നൂര്‍ വില്ലേജില്‍ പൂതംകോട് സ്വദേശികളായ അനുരാജ് (25), പുളിമൂട് മഞ്‌ജു നിവാസില്‍ അനന്തു ജയകുമാര്‍ (24), കാട്ടാക്കട കൊളത്തുമ്മല്‍ കിഴക്കേക്കര ഗോകുല്‍ ജി. നായര്‍ (23), തിരുമല ലക്ഷ്മിനഗര്‍ ജികെ നിവാസില്‍ വിശ്വലാല്‍ (23) എന്നിവരാണു അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ഡൗണിനിടയില്‍ നഗരത്തിലെ പ്രമുഖ വ്യാപാരിയുടെ ഫോണിലേക്കു വന്ന അജ്‌ഞാത കോളിലാണ് സംഭവങ്ങളുടെ തുടക്കം. ഉപേക്ഷിച്ച ഫോണില്‍ നിന്നു ലഭിച്ച ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യ ചിത്രങ്ങള്‍ കയ്യിലുണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും പണം ആവിശ്യപെടുകയുമായിരുന്നു.
പ്രതി പറഞ്ഞതനുസരിച്ച് അക്കൗണ്ടിലേക്ക് വ്യാപാരി കാല്‍ലക്ഷം രൂപയോളം അയച്ചു കൊടുക്കുകയും ചെയ്തു. അതേസമയം, പ്രതി വീണ്ടും ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണി പ്പെടുത്തിയപ്പോഴാണ് വ്യാപാരി പൊലീസില്‍ പരാതിപ്പെടുന്നത്. സംഭവത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് വിളിച്ചിരുന്നത് 70 വയസ്സുളള ആന്ധ്രാ സ്വദേശിയുടെ നഷ്ടപ്പെട്ട നമ്പറില്‍ നിന്നാണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ കന്യാകുമാരി ജില്ലയിലെ ചിന്നത്തുറൈയില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശികളായ 4 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി കെ.എം.
ജിജിമോന്‍, ഇന്‍സ്പെക്ടര്‍ എസ്‌എച്ച്‌ഒമാരായ സൈജു കെ. പോള്‍, ബി.കെ. അരുണ്‍, എസ്‌ഐമാരായ എം.എസ്. ഷാജന്‍, സജി വര്‍ഗീസ്, ക്രൈം സ്ക്വാഡ് എസ്‌ഐ ജിനുമോന്‍ തച്ചേത്ത്, തുടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.