നായ്ക്കള്‍ക്ക് വിഷം നല്കി സൈനികന്റെ വീട്ടില്‍ മോഷണശ്രമം; എരുമേലി പ്രദേശത്ത് അതീവ ജാഗ്രത; പകൽ വേഷം മാറി സ്ത്രീകൾ വീടുകളിൽ എത്തുന്നത് മോഷണശ്രമത്തിൻ്റെ ഭാഗമെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ
എരുമേലി: അര്‍ധരാത്രിയില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് വിഷം നല്‍കിയും പശുക്കളെ തൊഴുത്തില്‍ നിന്ന് അഴിച്ചുവിട്ടും കുടിവെള്ള ടാപ്പുകള്‍ തുറന്നുവിട്ടും വീട്ടുകാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്താന്‍ ആസൂത്രിത ശ്രമം.
വിഷം കഴിച്ച നായ്ക്കളില്‍ ഒന്ന് തുടര്‍ച്ചയായി കുരയ്ക്കുന്നതു കേട്ട് വീട്ടുടമ പരിസരം നിരീക്ഷിച്ചതോടെ മോഷ്ടാക്കള്‍ സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം രാത്രി എരുമേലി കനകപ്പലത്ത് മുന്‍ സൈനികന് തടത്തേല്‍ സജിത്തിന്റെ വീട്ടിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും ദിവസങ്ങള്‍ക്കു മുൻപ് അപരിചിതരായ രണ്ടു സ്ത്രീകള്‍ വീട്ടില്‍ വന്നിരുന്നെന്നും റോഡരികില്‍ ഈ സമയം രണ്ടുപേര്‍ ബൈക്കില്‍ ഉണ്ടായിരുന്നെന്നും സ്ത്രീകളുടെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടായിരുന്നെന്നും മോഷണ ശ്രമത്തിന് പിന്നില്‍ ഇവര്‍ ആയിരിക്കാമെന്ന് സംശയമുണ്ടെന്നും വീട്ടുടമ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മോഷണശ്രമമുണ്ടായ ദിവസം രാത്രി വളര്‍ത്തുനായയുടെ അസാധാരണമായ കുര കേട്ട് സജിത് വീടിനു പുറത്ത് ഇറങ്ങിയപ്പോള്‍ രണ്ട് നായകളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതു കണ്ടു.
കൂടുതല്‍ അവശ നിലയിലായിരുന്ന ഒരു നായ ചത്തു. മറ്റേ നായ്ക്ക് പെട്ടെന്നുതന്നെ മുക്കൂട്ടുതറയിലെ ഗവണ്മെന്റ് വെറ്ററിനറി സര്ജന് ഡോ. സുബിന്റെ നിര്‍ദേശപ്രകാരം അടിയന്തിര ചികിത്സ നല്കിയതിനാല് ജീവന് രക്ഷിക്കാനായി. ഈ നായയുടെ ഉള്ളില്‍ ചെന്ന വിഷം കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും ചികിത്സ തുടരുകയാണെന്നും ഡോ. സുബിന് പറഞ്ഞു.
രാത്രി നായയുടെ കുര കേട്ട് ഉണര്‍ന്ന സജിത് വീടിന് പുറത്തിറങ്ങിയപ്പോള്‍ മുറ്റത്തെ ടാപ്പില്‍ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ആരോ ടാപ്പ് തുറന്നുവിട്ടതാണെന്നു മനസിലായി. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ പറമ്പില്‍ കണ്ടെത്തി.
പശുവിനെ അഴിച്ചുവിടുകയും ടാപ്പ് തുറന്നുവിടുകയും നായക്കള്‍ക്ക് വിഷം നല്കിയതും വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമം ആയിരുന്നെന്ന് സംശയിക്കുന്നു. സംഭവം സംബന്ധിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ എസ്ഐ എം.എസ്. അനീഷിന്റെ നേതൃത്വത്തില്‍ എരുമേലി പൊലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ച് തെളിവെടുപ്പ് നടത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് 59 ഉം 30 ഉം പ്രായം തോന്നിക്കുന്ന അപരിചിതരായ രണ്ട് സ്ത്രീകള്‍ ധന സഹായം ചോദിച്ച് വീട്ടില്‍ വന്നിരുന്നെന്നും ഈ സമയം വീട്ടില്‍ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നതെന്നും സജിത് പറഞ്ഞു.
നായ്ക്കള്‍ എന്താണ് പകല്‍ കുരയ്ക്കാത്തതെന്ന് സ്ത്രീകള്‍ സജിത്തിന്റെ ഭാര്യയോട് ചോദിച്ചിരുന്നു. അവ രാത്രിയില്‍ ഉറങ്ങില്ലെന്നും അതുകൊണ്ട് പകല്‍ ഉറങ്ങുമെന്നും അതിനാലാണ് പകല്‍ സമയങ്ങളില്‍ കുരയ്ക്കാത്തതെന്നും സജിത്തിന്റെ ഭാര്യ പറഞ്ഞു.
സ്ത്രീകള്‍ വീട്ടുമുറ്റത്ത് നില്ക്കുമ്പോള് ഇവരെ കാത്തു നില്‍ക്കുന്നപോലെ അപരിചിതരായ രണ്ടു പുരുഷന്മാര് സമീപത്തെ റോഡരികില്‍ ഉണ്ടായിരുന്നെന്നും സംശയം തോന്നി അവര്‍ ആരാണെന്ന് തിരക്കിയപ്പോള്‍ ധനസഹായത്തിന് കാത്തു നില്‍ക്കാതെ സ്ത്രീകള്‍ പെട്ടെന്ന് സ്ഥലം വിട്ടെന്നും സജിത്തിന്റെ ഭാര്യ പറഞ്ഞു.
മോഷണശ്രമത്തിന് ഈ സംഭവവുമായി ബന്ധം ഉണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.