പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല; പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ട് ;ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോകും  ;  ഷോൺ ജോർജ്

പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല; പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ട് ;ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോകും ; ഷോൺ ജോർജ്

സ്വന്തം ലേഖിക

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്.പി സി ജോര്‍ജ് ഒളിവിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഷോണ്‍. പിണറായി വിജയന്റെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

‘പി സി ജോര്‍ജ് തിരുവനന്തപുരത്തുണ്ട്. പിണറായിയുടെ പൊലീസിന് നിന്നുകൊടുക്കേണ്ട കാര്യമുണ്ടോ? ഞങ്ങള്‍ നിയമപരമായാണ് മുന്നോട്ട് പോകുന്നത്. അറസ്റ്റ് ചെയ്യില്ലെന്ന് കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം മാറിയെങ്കില്‍ തീരുമാനം പൊലീസിന്റെയല്ല, മറിച്ച്‌ പിണറായി വിജയന്റേതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് അനുസരിക്കാനും പ്രീണന അറസ്റ്റിന് നിന്നുകൊടുക്കാനും ഞങ്ങള്‍ക്ക് താത്പര്യമില്ല. പി സി ജോര്‍ജിന്റെ ഫോണ്‍ ഒരാഴ്ചയായി സ്വിച്ച്‌ ഓഫാണ്. അദ്ദേഹത്തിന്റെ നമ്ബര്‍ ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും അറിയാം. ഫോണ്‍ ഓണ്‍ ചെയ്താല്‍ വൃത്തികേടും തെറിവിളിയും മാത്രമാണ്. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മറ്റൊരു നമ്ബര്‍ കയ്യിലുണ്ട്’- ഷോണ്‍ ജോര്‍ജ് പറ‌ഞ്ഞു.

അതേസമയം, ഒളിവില്‍ പോയ പി സി ജോര്‍ജിനെ അറസ്റ്റുചെയ്യാന്‍ തെരച്ചില്‍ ശക്തമാക്കി പൊലീസ്. ഈരാറ്റുപേട്ടയിലെ വീട്ടിലടക്കം ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുന്നതെന്നുമാണ് പി സി ജോര്‍ജ് ആരോപിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വെണ്ണലയിലും സമാന രീതിയിലുളള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചെന്ന പരാതിയെത്തുടര്‍ന്ന് ‌ഈ മാസം 10നാണ് പാലാരിവട്ടം പൊലീസ് ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.