പത്തനംതിട്ട അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; ആറുപേര്‍ പിടിയില്‍; അറസ്റ്റിലായത് പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും
സ്വന്തം ലേഖകൻ
പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആറുപേര്‍ പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയെ ബലാത്സംഗംചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയുടെ മൊഴി. പിന്നീട് കാമുകന്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍നമ്പര്‍ കൈമാറി. പെണ്‍കുട്ടിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ആദ്യവാരമാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.