25 കാരിയെ സഹോദരി കൊലപ്പെടുത്തിയത് പ്രണയം നിഷേധിച്ചതിന്റെ പേരിൽ; വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു പോയത് കാമുകനൊപ്പമോ? പറവൂരിലേത് ഞെട്ടിക്കുന്ന അരുംകൊല
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം പറവൂരിൽ വീടിന് തീപിടിച്ച് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ മൂത്ത മകൾ വിസ്മയ (25 ) ആണ് മരിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. എന്നാൽ ഔദ്യോഗികമായി പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മരിച്ചതാരെന്ന് കണ്ടെത്താനായി ഡിഎൻഎ ടെസ്റ്റ് നടത്താനാണ് തീരുമാനം. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്തമകൾ വിസ്മയയാണെന്ന് ശുവാനന്ദനും ഭാര്യ ജിജിയും പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം നടത്തിയത് ശിവാനന്ദന്റെ ഇളയമകൾ ജിത്തു( 22) ആണെന്നാണ് സംശയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജിത്തുവിനെ വീട്ടിൽ നിന്നും കാണാതായിട്ടുണ്ട്. ജിത്തുവിന് ഒരാളുമായി പ്രേമം ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ വിസ്മയ ഈ ബന്ധത്തെ എതിർത്തിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ പലദിവസവും വഴക്കും ഉണ്ടായിട്ടുണ്ട്. അടുത്തിടെ ശിവാനന്ദനെയും കുടുംബത്തെയും വീടിനകത്ത് പൂട്ടിയിട്ടിട്ട് ജിത്തു പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചുവരികയാണ്. ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിസ്മയയുടെ മൊബൈൽഫോണും വീട്ടിൽ നിന്നും കാണാതായിട്ടുണ്ട്. വിസ്മയ ബിബിഎയും ജിത്തു ബിഎസ്‌സിയും പൂർത്തിയാക്കിയവരാണ്.ഇരുചക്ര വാഹനത്തിൽ മത്സ്യവിൽപന നടത്തുന്നയാളാണ് ശിവാനന്ദൻ.
ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ശിവാനന്ദനും ജിജിയും രാവിലെ 11 മണിയോടെ ആലുവയ്ക്ക് പോയിരുന്നു. വൈകീട്ട് വീടിനകത്തുനിന്നും പുക ഉയരുന്നതു കണ്ട അയൽവാസികളാണ് വിവരം പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. പൊലീസും ഫയർഫോഴ്‌സും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
മുൻവശത്തെ വാതിൽ തുറന്നു കിടന്നു. വീടിന്റെ രണ്ടു മുറികൾ തീപിടുത്തത്തിൽ പൂർണമായി കത്തി. അതിൽ ഒന്നിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു.