മൂന്ന് പേരെ അതിദാരുണമായി കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തി; ജീവനുണ്ടോയെന്നറിയാന്‍ ഷോക്കടിപ്പിച്ചു; കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിച്ച പ്രതിയുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്….!
കൊച്ചി: കേരളത്തെ ഞെട്ടിച്ച കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച പ്രതി നരേന്ദ്ര കുമാറിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്നുവിധി പറയും.
രാവിലെ 11 നു ജസ്‌റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണു വിധി പറയുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു ചൂണ്ടിക്കാട്ടിയാണു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
വധശിക്ഷയ്‌ക്ക് പുറമേ ഇരട്ട ജീവപര്യന്തവും ഏഴുവര്‍ഷം തടവും വിധിച്ചിരുന്നു.
എന്നാല്‍, വധശിക്ഷ ഇളവു ചെയ്ണയമെന്നാണു പ്രതിയുടെ വാദം. ശിക്ഷയില്‍ ഇളവുണ്ടാകുമെന്നാണു പ്രതീക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2015 മേയ് 16 ന് ആണ് പാറമ്പുഴയിലെ ഡ്രൈക്ലീനിങ് സ്‌ഥാപനത്തിന്റെ ഉടമയായ ലാലസന്‍, ഭാര്യ പ്രസന്ന കുമാരി, മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരെ കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയത്. ജീവനുണ്ടോയെന്നറിയാന്‍ പ്രതി ഇവരെ ഷോക്കടിപ്പിക്കുകയും ചെയ്‌തിരുന്നു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചു പ്രതിക്ക് ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതു പരിഗണിച്ചായിരുന്നു കോടതി ശിക്ഷ വിധിച്ചത്. ഇതര സംസ്‌ഥാനക്കാര്‍ പ്രതികളാകുന്ന കേസ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും പാഠമാകുന്നതിനാണ് ഇങ്ങനെയൊരു ശിക്ഷയെന്നും കോടതി വ്യക്‌തമാക്കി.
ആസിഡ് ഒഴിച്ച് മൃതദേഹം വികൃതമാക്കാനുള്ള ശ്രമവും നടന്നു. ജയ്‌സിങ് എന്ന വ്യാജപേരിലാണ് ഇയാള്‍ ജോലി ചെയ്‌തിരുന്നത്. കൊലയ്‌ക്ക് ശേഷം ഓട്ടോയില്‍ കയറി റെയില്‍വെ സ്‌റ്റേഷനിലെത്തി. എന്നിട്ട് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് ഉത്തര്‍പ്രദേശിലേക്കും കടന്നു.
മദ്യലഹരിയില്‍ ഡ്രൈക്ലീനിങ് സെന്ററിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന പ്രവീണിനെയാണ് പ്രതി ആദ്യം കൊലപ്പെടുത്തിയത്.
ഫോണ്‍ വന്നിട്ടുണ്ടെന്നു പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ലാലസനെയും പ്രസന്ന കുമാരിയെയും കൊലപ്പെടുത്തിയത്. തുടക്കത്തില്‍ തന്നെ ജോലിക്കാരനായ ഇതര സംസ്‌ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്. ഇവിടെനിന്ന് മോഷ്‌ടിച്ച ഫോണിലെ സിഗ്നലും അന്വേഷണത്തില്‍ സഹായകമായി. കമ്മല്‍ മോഷ്‌ടിക്കുന്നതിനായി മുറിച്ചെടുത്ത പ്രസന്ന കുമാരിയുടെ ചെവിയാണ് നിര്‍ണായകമായത്.